മോസ്കോ: യുക്രെയ്നെതിരായ യുദ്ധം ജയിച്ചാൽ റഷ്യ നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോപണത്തിന് മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യക്ക് യാതൊരു ഉദ്ദേശ്യവുമില്ല. ബൈഡന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും പുടിൻ പറഞ്ഞു.
നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും റഷ്യക്ക് ഇല്ല. രാഷ്ട്രീയമോ അതിർത്തിപരമോ സൈനികമോ സാമ്പത്തികമോ ആയ യാതൊരു കാരണങ്ങളും അത്തരം ഒരു ആക്രമണത്തിന് റഷ്യയെ പ്രേരിപ്പിക്കുന്നില്ല. ബൈഡൻ റഷ്യയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും പുടിൻ പറഞ്ഞു.
ഫിൻലൻഡ് നാറ്റോയിൽ ചേർന്നതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. ഇക്കാരണത്താൽ ഫിന്നിഷ് അതിർത്തിയിൽ സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ തങ്ങൾ നിർബന്ധിതരാകും. ഇതൊഴികെ മറ്റൊന്നിനും തങ്ങൾ ഇപ്പോൾ മുതിരുന്നില്ലെന്നും പുടിൻ വ്യക്തമാക്കി.
കീവിലേക്കുള്ള സൈനിക സഹായം ഉടൻ അവസാനിപ്പിക്കാനാകില്ലെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് മുന്നിൽ വിശദീകരിക്കവെയാണ് ബൈഡൻ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. യുക്രെയിനെതിരായ യുദ്ധത്തിൽ ജയിക്കുകയാണെങ്കിൽ റഷ്യ വൈകാതെ നാറ്റോ സഖ്യരാജ്യങ്ങളെയും ആക്രമിക്കും എന്നായിരുന്നു ബൈഡന്റെ ആരോപണം.
Discussion about this post