ടെൽ അവീവ് : ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന രാജ്യമാണ് ഇറാൻ. ഈ കാരണത്താൽ തന്നെ ഇസ്രായേലിന്റെ നോട്ടപ്പുള്ളികളിൽ ഒരാൾ കൂടിയാണ് ഈ രാജ്യം. ഇപ്പോൾ പുറത്തുവരുന്ന ചില വാർത്തകൾ ഇസ്രായേലിലെ ഒരു ഹാക്കിംഗ് സംഘം ഇറാന് നല്ലൊരു പണി കൊടുത്തു എന്നുള്ളതാണ്. ഇറാനിലെ പെട്രോളിയം സ്റ്റേഷനുകൾ ഹാക്ക് ചെയ്തു പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ് ഇസ്രായേലിലെ ഒരു ഹാക്കിംഗ് സംഘം
കൊള്ളയടിക്കുന്ന കുരുവി എന്നർത്ഥമുള്ള ‘ഗോഞ്ജേഷ്കെ ദരാൻഡെ’ എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ഇറാന് ഈ മുട്ടൻ പണി കൊടുത്തത്. നിലവിൽ വലിയ പ്രതിസന്ധിയാണ് ഇറാൻ ഇതുമൂലം നേരിടുന്നത്. രാജ്യത്തെ 70% പെട്രോൾ സ്റ്റേഷനുകളിലും സേവനങ്ങൾ തടസ്സപ്പെട്ടതായി ഇറാനിലെ പെട്രോളിയം മന്ത്രി ജവാദ് ഔജി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതൽ ഇറാനിലെ ഭൂരിഭാഗം പെട്രോൾ പമ്പുകളും പ്രവർത്തനരഹിതമായത് ജന ജീവിതത്തെ വളരെയേറെ ബാധിച്ചു.
ഇന്ധനവിതരണ സംവിധാനത്തിൽ ഒരു സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തിയിട്ടുള്ളതായി ഇറാന്റെ ഗ്യാസ് സ്റ്റേഷൻ അസോസിയേഷന്റെ വക്താവ് റെസ നവർ രാജ്യത്തെ ഔദ്യോഗിക മാദ്ധ്യമത്തോട് അറിയിച്ചു. പ്രശ്നം പരിഹരിച്ചു കൊണ്ടിരിക്കാൻ ശ്രമിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ കഴിയും എന്നാണ് കരുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







