എസ്എഫ്ഐയുടെ അടിയന്തരാവസ്ഥ തള്ളലുകളെ പൊളിച്ചടുക്കി കൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന രമേഷ് ലക്ഷ്മണനാണ് അന്നത്തെ യഥാർത്ഥ അവസ്ഥകൾ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് വീരവാദം മുഴക്കുന്ന എസ്എഫ്ഐ യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത് എന്ന് വെളിപ്പെടുത്തുകയാണ് രമേഷ് ലക്ഷ്മണൻ.
രമേഷ് ലക്ഷ്മണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം
അടിയന്തിരാവസ്ഥയെക്കുറിച്ചാണ് ഇപ്പോൾ എസ്. എഫ്.ഐ വീരവാദം മുഴക്കുന്നത്. വീരവാദം മുഴക്കുന്നവർ പലരും അന്നു ജനിച്ചിട്ടു പോലും ഇല്ല. അന്നത്തെ സ്ഥിതിയെന്തായിരുന്നുവെന്ന് ഒന്നു നോക്കാം.
ഞാൻ അന്നു എറണാകുളം മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു. അവിടെ തോമസ് ഐസക്കും ബിനോയ് വിശ്വവും എം.എ വിദ്യാർത്ഥികളായിരുന്നു. ബിനോയ് വിശ്വം ഏ ഐ എസ് എഫ് നേതാവായിരുന്നു. അവർ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ പിന്തുണച്ചവരായിരുന്നു. അതിനാൽ കെ.എസ്.യു കൂടാതെ പ്രവർത്തിക്കുവാൻ സ്വാതന്ത്ര്യമുള്ള ഒരേ ഒരു വിദ്യാർത്ഥി പ്രസ്ഥാനം അവരായിരുന്നു. ബിനോയ് വിശ്വവും ഏതാനും പേരും മാത്രമെ അതിലുണ്ടായിരുന്നുള്ളൂ.
തോമസ് ഐസക് എസ് എഫ് ഐ നേതാവായിരുന്നു. വലിയ തടിച്ച പുസ്തകങ്ങളും കയ്യിലേന്തി ഒരു ബുജി ജാടയിൽ എപ്പോഴും മുറുക്കി അവിടെ സ്വന്തം ക്ലാസ്സിലിരുന്നതല്ലാതെ ഒന്നും ചെയ്തിരുന്നില്ല. എസ് എഫ് ഐ ക്കാരുടെ സമരവീര്യമെല്ലാം വട്ടപ്പജ്യമായിരുന്നു. അന്ന് മഹാരാജാസ് കോളേജ് ചെങ്കോട്ടയുമായിരുന്നില്ല.
കെ എസ് യുക്കാരുടെ കാലമായിരുന്നു അത്. അവർ വിലസി നടന്ന കാലം. അവരുടെ ഗുണ്ടായിസം നടന്നിരുന്ന കാലം. അവരുടെ നേതാവ് ഒരു ജോണായിരുന്നു.
എന്റെ ക്ലാസ്സിൽ ഒരു ഹരിജൻ വിദ്യാർത്ഥിയുണ്ടായിരുന്നു. അയ്യപ്പൻ. അയാൾ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഒരു സാധുവായിരുന്നെങ്കിലും എസ് എഫ് ഐ ക്കാരനായിരുന്നു. ഈ കെ എസ് യുക്കാരുടെ ഹോബി രാത്രി മദ്യപിച്ചിട്ട് പോയി ഈ അയ്യപ്പനെ മർദ്ദിക്കുന്നതായിരുന്നു. ആ പാവം ആ മർദ്ദനം മുഴുവൻ സഹിക്കുകയായിരുന്നു.
ഒരു ദിവസം അയാൾ എന്നോട് ഈ വിവരങ്ങൾ പറഞ്ഞു. ഞാൻ അയാളോടു ചോദിച്ചു എന്തിനാണ് ഇങ്ങനെ സഹിക്കുന്നത്. നിങ്ങളുടെ പാർട്ടി അങ്ങനെയല്ലല്ലോ? എവിടെ പോയി നിങ്ങളുടെ വീര്യമെല്ലാം എന്ന്. അതിന് അയാളുടെ മറുപടി ഒന്നും ചെയ്യരുതെന്നാണ് പാർട്ടി പറഞ്ഞിരിക്കുന്നതെന്ന്. എനിക്ക് അയാളോട് സഹതാപം തോന്നി. അതായിരുന്നു ഈ ചോരച്ചാലുകൾ നീന്തി കയറിയ എസ് എഫ് ഐ യുടെ അന്നത്തെ അവസ്ഥ. വെറും ഭീരുക്കളായിരുന്നു.
ഞങ്ങൾ സംഘ സ്വയംസേവകർ കുറച്ചുപേർ മഹാരാജാസിൽ ഉണ്ടായിരുന്നു. ഏബിവിപി പ്രവർത്തനമൊന്നുമുണ്ടായിരുന്നില്ല. കെ.ആർ. ഉമാ കാന്തൻ, എൻ.സി. ഇന്ദുചൂഡൻ, അശോക് പിന്നെ ഞാനും. പക്ഷെ, അടിയന്തിരാവസ്ഥയ്ക്ക് എതിരെയുള്ള ലഘുലേഖകൾ പ്രചരിപ്പിക്കുന്ന പണി ഞങ്ങൾ കോളേജിൽ ചെയ്തിരുന്നു. ഇന്ദുചൂഡന്റെ കെമിസ്ട്രി ക്ലാസ്സിൽ ഉച്ചഭക്ഷണത്തിനായി ഞങ്ങൾ കൂടുമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റു സ്വയംസേവകരെയും മറ്റും സംഘടിപ്പിക്കുന്ന പ്രവർത്തനം ഞങ്ങൾ രഹസ്യമായി ചെയ്തിരുന്നു. വിവേകാനന്ദ വിദ്യാർത്ഥി സമിതി എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി. ചില പരിപാടികളും നടത്തി. വന്ദേ മാതരം ഗാനത്തിന്റെ ശതാബ്ദി വരെ ഞങ്ങൾ ആഘോഷിച്ചു. രഹസ്യമായി.
ഒരിക്കൽ ഒരു രഹസ്യ ലഘുലേഖ ഉമാകാന്തൻ ഐസക്കിനു കൈമാറുന്നത് കെ എസ് യുവിന്റെ ജോൺ കണ്ടുപിടിച്ചു. ആ രഹസ്യ ലഘുലേഖ, കുരുക്ഷേത്രം വാങ്ങിക്കാൻ പോലും ഐസക്കിനു ഭയമായിരുന്നു. പക്ഷെ, രണ്ടു പേരും ജോണിന്റെ കയ്യിൽ പെട്ടു. അയാളും കൂട്ടരും രണ്ടു പേരേയും തടഞ്ഞുവച്ചു. പോലീസിൽ അറിയിച്ചു. പോലീസ് വന്നു രണ്ടു പേരേയും പിടിച്ചു കൊണ്ടുപോയി. അതിനിടയിൽ ഫീസ് കൊടുക്കാനായി ഉമാ കാന്തൻ പോക്കറ്റിൽ വച്ചിരുന്ന 100 രൂപ ജോൺ തട്ടിയെടുത്തു. ഐസക്കിനെ പോലീസ് ഒന്നും ചെയ്തില്ല. പക്ഷെ, ഉമാകാന്തനെ അവർ ചെറുതായി ഒന്നു പെരുമാറി. രണ്ടു പേരയും അന്നത്തെ രീതിയനുസരിച്ച് DIR തടവുകാരാക്കി. ഇങ്ങനെ അബദ്ധത്തിലാണ് തോമസ് ഐസക് തടവിലായത്.
കുറെ നാൾ മുമ്പുള്ള ഒരു മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന അഭിമുഖത്തിൽ തോമസ് ഐസക് പറഞ്ഞത് അദ്ദേഹത്തെ ചായക്കടയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു വഴി നീളെ മർദ്ദിച്ചു വലിച്ചിഴച്ചു കൊണ്ടുപോയിയെന്നു പറഞ്ഞു. അങ്ങനെ ഒന്നു നടന്നതായിട്ട് അറിവില്ല. അന്നത്തെ കോടതി, ജയിൽ, പോലീസ് രേഖകൾ പരിശോധിച്ചാൽ വിവരങ്ങൾ കിട്ടുന്നതാണ്.
ഉമാകാന്തനെ അറസ്റ്റു ചെയ്ത വിവരം അറിഞ്ഞതും ഞാനും ഇന്ദുചൂഡൻ കോളേജിൽ നിന്നു മാറി. അതുകൊണ്ട് ഞങ്ങൾ കോളേജിൽ നടത്താൻ നിശ്ചയിച്ച സത്യാഗ്രഹം റദ്ദു ചെയ്തു.
രണ്ടു മാസം കഴിഞ്ഞു ഉമാകാന്തൻ ജയിൽ മോചിതനായി. ആ സമയം മഹാരാജാസിന്റെ ശതാബ്ദി ആഘോഷ സമയമായിരുന്നു. ഞാൻ ഒരു കലാകാരനായതിനാൽ ചരിത്ര വിഭാഗത്തിന്റെ പ്രദർശനം ഒരുക്കുന്ന ചുമതല എന്നിലേക്കു വന്നു. കുറെ ചിത്രങ്ങൾ വരയ്ക്കാനുണ്ടായിരുന്നു. അതിന്റെ കൂട്ടത്തിൽ ഞാൻ വരച്ച ഛത്രപതി ശിവജിയുടെ ചിത്രവും പ്രദർശിപ്പിച്ചു. കെ എസ് യുക്കാരായിരുന്നു മേൽനോട്ടം. അതിനാൽ അവരുമായി ചങ്ങാത്തത്തിലായി. അവരെ കാണുമ്പോഴൊക്കെ എന്റെ പുസ്തകത്തിനിടയിൽ രഹസ്യ ലഘുലേഖയുണ്ടാകുമായിരുന്നു. അവർക്ക് എന്നെ സംശയമില്ലാത്തതിനാൽ ഞാൻ അതും കൊണ്ട് അവരുടെ കൂടെ ധൈര്യമായിട്ടു നടന്നു. ഒരു തരത്തിലും അവർ അതു ശ്രദ്ധിക്കാതെ ഞാൻ നോക്കിയിരുന്നു.
ഉമാകാന്തനിൽ നിന്നും ജോൺ പിടിച്ചു പറിച്ച നൂറു രൂപ തിരികെ വാങ്ങിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചു. ശതാബ്ദി ആഘോഷങ്ങൾക്കിടയിൽ ജോണിനെ ഒരു ദിവസം ഒറ്റയ്ക്കു കിട്ടി. ഉമാകാന്തനും ഇന്ദുചൂഡനും പിന്നെ അവരുണ്ടെന്ന ധൈര്യത്തിൽ ഞാനും ചേർന്ന് ജോണിനെ വളഞ്ഞു. മറ്റാരും ആ ഭാഗത്തുണ്ടായില്ല. അയാൾ ഞങ്ങളെ കണ്ടതും ഭയന്നു പോയി. മഹാരാജാസിനെ വിറപ്പിച്ചു കൊണ്ടിരുന്നയാളാണെന്നോർക്കണം. ഉമാകാന്തൻ ജോണിനോട് കാശു ചോദിച്ചു. ജോൺ ഒന്നും പറയാതെ പോക്കറ്റിൽ നിന്നും നൂറു രൂപയെടുത്തു കൊടുത്തു. ഭയന്ന അയാൾ പറഞ്ഞു നിങ്ങൾക്ക് എന്റെ ഒരു രോമത്തിൽ തൊടാൻ പറ്റില്ലയെന്ന്. എന്തിനും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ഉമാകാന്തൻ പറഞ്ഞു ആ പണി ഞങ്ങൾക്കില്ല ജോണേ എന്ന്.
ഉമാകാന്തൻ പിന്നീട് സംഘ പ്രചാരക്കായി. ബി ജെ പിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായി. ഇന്ദുചൂഡൻ ഡി.എഫ്. ഓ ആയി വിരമിച്ചു.
Discussion about this post