കാലടി; സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്‌ഐ പ്രവർത്തകർക്ക് ഉശിരൻ മറുപടിയുമായി കാലടി സംസ്‌കൃത സർവ്വകലാശാലയിലെ എബിവിപി വിദ്യാർത്ഥിനികൾ. ബാനർ അഴിച്ച എസ്എഫ്‌ഐക്കാർക്ക് മുൻപിൽ വെച്ചു തന്നെ അത് തിരിച്ചുകെട്ടിയാണ് എബിവിപി വിദ്യാർത്ഥിനികൾ കുട്ടി സഖാക്കളെ നാണം കെടുത്തിയത്.
ഇതിനിടെ വിദ്യാർത്ഥിനികൾ എസ്എഫ്‌ഐക്കാരെ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വൈറലായി. സർവ്വകലാശാല കവാടത്തിൽ എബിവിപി ഉയർത്തിയ ബാനറാണ് എസ്എഫ്‌ഐ ഗുണ്ടകൾ അഴിച്ചുമാറ്റിയത്. രണ്ട് കവാടങ്ങളിൽ ഒന്നിൽ എസ്എഫ്‌ഐ ചാൻസിലർക്കെതിരായ ബാനർ കെട്ടിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് രണ്ടാമത്തെ കവാടത്തിൽ എബിവിപിയുടെ ബാനറും ഉയർന്നത്.
ശാഖയിലെ സംഘിസം സർവ്വകലാശാലയിൽ വേണ്ട ഗവർണറേ എന്നായിരുന്നു എസ്എഫ്‌ഐ ബാനറിലെ വരികൾ. എന്നാൽ ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്‌ഐയുടെ കുടുംബസ്വത്തല്ലെന്ന് ആയിരുന്നു എബിവിപിയുടെ മറുപടി. നട്ടെല്ലുള്ളൊരു ഗവർണർക്ക് എബിവിപിയുടെ ഐക്യദാർഢ്യവും ബാനറിൽ രേഖപ്പെടുത്തി.
എന്നാൽ ബാനർ ഉയർത്തിയത് അറിഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ ഒരു കാരണവുമില്ലാതെ പ്രകോപനം സൃഷ്ടിക്കാനായി അഴിച്ചുമാറ്റി. ഇത് ചോദ്യം ചെയ്ത അദീന, നിവേദിത, ശ്രീചിത്ര, ആതിര, അനന്തപത്മനാഭൻ തുടങ്ങിയ എബിവിപി പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ മുതിർന്നതോടെയാണ് വിദ്യാർത്ഥിനികൾ കുട്ടി സഖാക്കളെ കണ്ടംവഴി ഓടിച്ചത്.
പിടിച്ചുതളളിയ എസ്എഫ്‌ഐ പ്രവർത്തകനോട് ദേഹത്ത് തൊട്ടാൽ വിവരമറിയുമെന്ന് ആയിരുന്നു എബിവിപി വിദ്യാർത്ഥിനികളുടെ മറുപടി. ഞങ്ങളുടെ ബാനർ അഴിച്ചാൽ എസ്എഫ്‌ഐയുടെ ബാനറും അഴിക്കുമെന്ന് വിദ്യാർത്ഥിനികൾ തറപ്പിച്ചു പറഞ്ഞതോടെ എസ്എഫ്‌ഐക്കാർ പിന്തിരിഞ്ഞു. ബാനർ അഴിച്ചവരെ സാക്ഷിയാക്കി തന്നെ വിദ്യാർത്ഥിനികൾ വീണ്ടും സർവ്വകലാശാല കവാടത്തിൽ എബിവിപിയുടെ ബാനർ ഉയർത്തുകയും ചെയ്തു. വിവരം അറിഞ്ഞ് വൈകിട്ടോടെ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
Discussion about this post