ന്യൂഡൽഹി:കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം മറ്റ് സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചു. ഗോവയിലും മഹാരാഷ്ട്രയിലും ആണ് ഉപവകഭേദം കണ്ടെത്തിയത്.
ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരിൽ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.
കേരളത്തിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിക്കുകയും കേസുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 മണിക്കാണ് യോഗം. രാജ്യത്തെ ആക്ടീവ് കേസുകളിൽ 88 ശതമാനവും നിലവിൽ കേരളത്തിലാണ്
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ ഇന്നത്തെ യോഗത്തിൽ കേരളം അറിയിക്കും. സംസ്ഥാനത്തെ സാഹചര്യവും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് വിശദീകരിക്കും. കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമെന്നുമാണ് കേരളം അറിയിക്കുക.
Discussion about this post