തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് കൂടുതൽ സൗകര്യങ്ങൾ. ആനകൾക്ക് കിടക്കാനായി റബ്ബർമെത്ത ഒരുക്കി. എട്ട് ലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് തറയിലാണ് മെത്ത തയ്യാറാക്കിയിരിക്കുന്നത്.
ആനക്കോട്ടയിലെ ആന മുത്തശ്ശിയായ നന്ദിനിക്കാണ് ആദ്യ റബ്ബർമെത്ത ഒരുക്കിയത്. പാദരോഗത്തെ പ്രതിരോധിക്കാൻ പുതിയ മെത്ത സഹായിക്കുമെന്നാണ് പ്രതീക്ഷ. നന്ദിനി ദീർഘനാളായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. ആയുർവേദ ചികിത്സയിൽ കഴിയുന്ന നന്ദിനിക്കിപ്പോൾ രോഗശമനമായെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് തറ റബറാക്കാൻ ദേവസ്വം തീരുമാനിച്ചത്. പാദരോഗ ചികിത്സയില്‍ കഴിയുന്ന ചെന്താമരാക്ഷന്, ഗോപാലകൃഷ്ണന് എന്നീ കൊമ്പന്മാര്ക്ക് ഉള്‍പ്പെടെ നാലാനകള്‍ക്ക് കൂടി റബര്‍ തറ ഒരുക്കാനാണ് ദേവസ്വം തീരുമാനം.
ഗുരുവായൂർ ഭക്തനായ കോയമ്പത്തൂർ സ്വദേശി മാണിക്യന്റെ വഴിപാടായാണ് തറയിൽ മെത്ത നിർമിച്ചു നൽകിയത്. എറണാകുളം ലാൻഡ് മാർക്ക് ബിൽഡേഴ്സ് ആറു മാസം കൊണ്ടാണ് റബർ മെത്തയുടെ നിർമാണം പൂർത്തീകരിച്ചത്. കോൺക്രീറ്റ് തറ കെട്ടിപ്പൊക്കിയതിന് മുകളിലാണ് നല്ല കനത്തിലുള്ള റബർ ഷീറ്റ് വിരിച്ച് മെത്ത തയാറാക്കിയിരിക്കുന്നത്. ആനയ്ക്ക് ഇരുഭാഗത്തേക്കും ചെരിഞ്ഞുകിടക്കാൻ പാകത്തിലാണ് റബർ മെത്ത സജ്ജീകരിച്ചിരിക്കുന്നത്.
കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന റബര്‍ ഷീറ്റുകളാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. റബര്‍ കൊണ്ടൊരുക്കിയ തറയില്‍ ആനയെ കുളിപ്പിച്ചാലും വെള്ളം കെട്ടിനില്‍ക്കില്ല. പിണ്ഡവും തീറ്റയുടെ അവശിഷ്ടങ്ങളും ഒഴുകിപ്പോകും
Discussion about this post