പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ചുണ്ടായ സാമ്പത്തിക ബാദ്ധ്യത കവർച്ച നടത്തി വീട്ടാനിറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ. കോട്ടയം പാല ഭരണങ്ങാനം സ്വദേശിനി 24 കാരനായ അമൽ അഗസ്റ്റിനാണ് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട ഇലവുംതിട്ട പോലീസാണ് 80 കാരിയുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
എൺപതുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മാല കവരുകയായിരുന്നു. ക്രിസ്മസിന് രണ്ട് ദിവസം മുൻപ് 23 നായിരുന്നു സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കൈപ്പുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അമൽ. വാടക വീടിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് റമ്മി കളിച്ച് വൻ തുക നഷ്ടമായെന്നും അതിന്റെ കടംവീട്ടാനാണ് കവർച്ചയ്ക്ക് ഇറങ്ങിയതെന്നും വെളിപ്പെടുത്തിയത്. അടുത്തിടെയും അമലിന് മൂന്ന് ലക്ഷം രൂപയോളം റമ്മികളിയിൽ നഷ്ടപ്പെട്ടിരുന്നു.
പോലീസിന്റെ പിടിയിലായിരുന്നില്ലെങ്കിൽ ഇയാൾ കൂടുതൽ കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നു.
സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളും കടകളും മോഷണത്തിനായി നോക്കി വെച്ചിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരം.
Discussion about this post