ലക്ഷദ്വീപിന് എന്തൊരു സൌന്ദര്യമാണ്, ദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യവും ജനങ്ങളുടെ സൗഹാർദ്ദവും കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ് ഇത്.
അതിരാവിലെ കടൽത്തീരത്തിലൂടെ പ്രഭാത നടത്തം ആസ്വദിച്ചും ദ്വീപിലെ ജനങ്ങളുടെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയതും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ലക്ഷദ്വീപ് അനുഭവങ്ങൾ ഓർത്തെടുത്തത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ‘എന്തൊരു ആവേശകരമായ അനുഭവമായിരുന്നു’- കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു.
സ്നോർക്കെലിംഗ് ചിത്രങ്ങൾ പങ്കുവച്ച അദ്ദേഹം സാഹസികത ഇഷ്ടപ്പെടുന്നവരോട് ലക്ഷദ്വീപിലേക്ക് തീർച്ചയായും വരണമെന്ന് പറയാനും മറന്നില്ല.
‘കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് സാധിച്ചു. ദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യവും ജനങ്ങളുടെ സൗഹാർദ്ദവും കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ആളുകളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. ജനങ്ങളുടെ ആതിഥ്യത്തിന് നന്ദി പറയുകയാണ്. ലക്ഷദ്വീപിൽ നിന്നുള്ള ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചില കാഴ്ചകൾ ഇതാ… അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കടൽ തീരത്ത് ബെഞ്ചിൽ ഇരിക്കുന്ന ചിത്രങ്ങളും ദ്വീപ സമൂഹങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. മനോഹാരിത മാത്രമല്ല, ലക്ഷദ്വീപിന്റെ ശാന്തതയും വിസ്മയിപ്പിന്നതാണെന്ന് അദ്ദേഹം പറയുന്നു. രാവിലെ കടൽ തീരത്തിലൂടെയുള്ള ഈ പ്രഭാത നടത്തം അതിയായ ആനന്ദം നൽകുന്നു. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി എങ്ങനെ കൂടുതൽ കഠിനാധ്വാനം ചെയ്യാമെന്ന് ചിന്തിക്കാൻ അവസരം നൽകി. ഇത്തരത്തിലുള്ള അടിക്കുറിപ്പുകളോടെയാണ് പ്രധാനമന്ത്രി തന്റെ ലക്ഷദ്വീപ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post