ഇടുക്കി: കോഴിക്കോട്ടെ പക വീട്ടാൻ ഇടുക്കിയിൽ ഗവർണർക്കെതിരെ കറുത്ത ബാനറുമായി എസ്എഫ്ഐ. തൊടുപുഴയിൽ വെങ്ങാലൂർ ജംഗ്ഷനിൽ വ്യാപാരികളുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ ഉയര്‍ത്തിയിരിക്കുന്നത്. ‘സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’- എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനർ ആണ് എസ്.എഫ്.ഐ ഉയർത്തിയിരിക്കുന്നത്.
ഗവർണർ ഇടുക്കിയിൽ എത്തുന്നതിനെതിരെ ജില്ലയിലുടനീളം കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ അസഭ്യ വർഷങ്ങൾ ഉൾപ്പെടെ ചൊരിഞ്ഞുകൊണ്ടായിരുന്നു മാർച്ച്. ‘തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊവ്വാഴ്ച തൊടുപുഴയിൽ എത്തിയത്. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു. ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എൽഡിഎഫ് ഇന്ന് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. ഒന്നിനെയും ഭയമില്ലെന്നും ഇടുക്കിയിലേക്ക് പോകുമെന്നുമാണ് ഗവർണർ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
കോഴിക്കോട് ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് ഉൾപ്പെടെ പറഞ്ഞ് വലിയ വെല്ലുവിളിയാണ് എസ്എഫ്ഐ നേരത്തെ നടത്തിയത്. എന്നാൽ, ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ടാണ് ഗവർണർ മിഠായി തെരുവിലുൾപ്പെടെ ഇറങ്ങി നടന്നത്. ഇതിന്റെ കണക്കു തീർക്കാനെന്ന തരത്തിലാണ് തൊടുപുഴയിലും എസ്എഫ്ഐ പ്രതിഷേധം. എന്നാൽ, എസ്എഫ്ഐ പ്രതിഷേധങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു തൊടുപുഴയിലും ഗവർണർ എത്തി തിരികെ പോയത്.
Discussion about this post