ചണ്ഡീഗഢ്: സംസ്‌കാരചടങ്ങിനായുള്ള യാത്രയ്ക്കിടെ മരിച്ചയാൾക്ക് ജീവൻ വച്ചതായി കുടുംബം. ഹരിയാനയിലാണ് സംഭവം. 80 വയസുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി രക്ഷയായത്. പട്യാലയിൽ നിന്ന് കർണലിനടത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
സംസ്‌കാരത്തിനായി വിറകുവരെ ഒരുക്കിയിരുന്നു. ആംബുലൻസ് ഹരിയാനയിലെ കൈതാളിലെ ധാന്ദ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ റോഡിലെ ഗട്ടറിൽ വീണു. ഈ സമയം ദർശൻ സിങ് ബ്രാറിന്റെ കൈ അനങ്ങിയതായി ആംബുലൻസിലുണ്ടായിരുന്ന ചെറുമകൻറെ ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ പെട്ടെന്ന് ഹൃദയമിടിപ്പ് പരിശോധിച്ചു. നോക്കിയപ്പോൾ ഹൃദയമിടിപ്പും അനുഭവപ്പെട്ടു. അപ്പോൾത്തന്നെ ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ബ്രാറിന്റെ കുടുംബം ആവശ്യപ്പെട്ടു. ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ ദർശൻ സിം?ഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രാറിന് ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിൽ ചികിത്സയിലാണെന്നും നെഞ്ചിൽ അണുബാധയുള്ളതിനാൽ ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കുറച്ചുദിവസുമായി ബ്രാറിന് വാർദ്ധക്യസഹചമായ അസ്വാസ്ഥ്യമുണ്ടായിരുന്നു.നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു.











