വാഷിങ്ടണ്‍: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടത്തിയതു പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐ ആണെന്നു വൈറ്റ്ഹൗസ് മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍. വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിരുന്ന ബ്രൂസ് റീഡലാണ് തന്റെ ലേഖനത്തില്‍ ഇക്കാര്യം പറയുന്നത്.
15 വര്‍ഷം മുന്‍പ് ഐഎസ്‌ഐ സൃഷ്ടിച്ച ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഹോറിലെ മിന്നല്‍ സന്ദര്‍ശനത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന പിരിമുറുക്കം അയഞ്ഞുതുടങ്ങിയതു തടയാനാണു ഭീകരാക്രമണം നടത്തിയതെന്നും ബ്രൂസ് പറയുന്നു.
പത്താന്‍കോട്ടിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫില്‍ ഇന്ത്യയുടെ കോണ്‍സുലേറ്റ് ആക്രമിച്ചതും ജയ്‌ഷെ മുഹമ്മദാണ്. പൂര്‍ണമായും സൈനിക ജനറല്‍മാരുടെ നിയന്ത്രണത്തിലാണ് ഐഎസ്‌ഐ. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിന് അയവുവന്നാല്‍ പാക്ക് സൈന്യത്തിനു പാക്കിസ്ഥാന്റെ ദേശീയസുരക്ഷാ നയത്തിലുള്ള നിയന്ത്രണം നഷ്ടമാകും.
1990കള്‍ മുതല്‍ ഇന്ത്യ-പാക്ക് സൗഹൃദത്തിനായി വാദിക്കുന്ന നവാസ് ഷെരീഫിനെ പണ്ടേ സൈന്യത്തിനു വിശ്വാസമില്ല. 1999ല്‍ പട്ടാളവിപ്ലവം ഉണ്ടായപ്പോള്‍ രാജ്യം വിടേണ്ടി വന്ന നവാസ് ഷെരീഫിന് ഒരു ദശകത്തോളം സൗദിയില്‍ അഭയം തേടേണ്ടിവന്നു. ക്രിസ്മസ് ദിവസം ലഹോറിലെ വസതിയില്‍ നരേന്ദ്ര മോദിയെ ഷെരീഫ് ആലിംഗനം ചെയ്തത് സൈനിക ജനറല്‍മാരെ ദേഷ്യം പിടിപ്പിച്ചുവെന്നതിലും സംശയമില്ലെന്നും റീഡല്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1999ല്‍ കാര്‍ഗില്‍ യുദ്ധകാലത്തു ബില്‍ ക്ലിന്റനും നവാസ് ഷെരീഫും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സന്നിഹിതനായിരുന്ന അപൂര്‍വം ഉദ്യോഗസ്ഥരിലൊരാളായ ബ്രൂസ് മുന്‍പു സിഐഎയിലായിരുന്നു.
Discussion about this post