കൊച്ചി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ വിമർശിച്ച് ഗായകൻ ജി വേണുഗോപാൽ. ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായി കെ.എസ് ചിത്രയെ അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് ജി വേണുഗോപാലിന്റെ പ്രതികരണം ആരംഭിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രയ്ക്ക് പിന്തുണയുമായി എത്തിയത്.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാ നിരതരാവേണ്ടതിനെ കുറിച്ചാണ് ചിത്രയുടേതായി സമൂഹ മാദ്ധ്യമങ്ങളിൽ വന്ന വീഡിയോ. തുടർന്ന് ആരും സ്‌നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ, ആ മഹാഗായികയെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധ കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ച് ഇതെല്ലാം വല്ലാത്ത സങ്കടമാണെന്ന് വേണുഗോപാൽ പറഞ്ഞു.
ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം! സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്.
ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണു് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്‌ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല.
നമ്മൾ മലയാളികൾക്ക് ലോകോത്തരം എന്ന ലേബലിൽ സംഗീത ലോകത്തിന്റെ നിറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിൽ എത്രയോ അധികം ഇവർ ചെയ്തിരിക്കുന്നു. അത് മുഴുവൻ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്. ഈ വ്യക്തികളോട് നിങ്ങൾക്ക് നിസ്സഹകരിക്കാം. വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവർ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാമെന്നും ജി വേണുഗോപാൽ പറയുന്നു.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാദ്ധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു. ധൈര്യപൂർവ്വം നമ്മൾ അതിലൂടെ നേരിന്റെ ഒരു അരിക് ചേർന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോൾ കർശനമായ തിട്ടൂരങ്ങളും നമ്മൾ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തിൽ എന്ന പോലെ. ജി വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം അയോദ്ധ്യയിലെ അക്ഷതവും ചിത്ര ഏറ്റുവാങ്ങിയിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സൈബറിടത്തിൽ ഉൾപ്പെടെ ചിത്രയ്‌ക്കെതിരെ ആക്രമണം തുടങ്ങിയത്. സംഭവത്തിൽ ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിച്ചിരുന്നു.
Discussion about this post