എറണാകുളം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ സമയത്ത് എല്ലാവരും വിളക്ക് കൈാളുത്തണമെന്നും രാമനാമം ജപിക്കണമെന്നുമുള്ള വീഡിയോയുടെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന കെ.എസ് ചിത്രയ്ക്ക് പിന്തുണയുമായി നടി കൃഷ്ണപ്രഭ. കെ.എസ് ചിത്ര ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച താരം എന്നും അവർക്കൊപ്പമാണെന്നും വ്യക്തമാക്കി.
ചിത്രച്ചേച്ചി എല്ലാ മതത്തെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ഈ രാജ്യത്തില്ലേ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അത് അത് ചേച്ചിക്കും കൂടിയുണ്ടെന്ന് ഓർക്കുക എന്നും കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!
രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വിമർശിക്കാം.. അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ !
തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം.
Discussion about this post