ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ രാമദീപം തെളിയിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപം ദാരിദ്ര്യത്തിൽ നിന്നും മുക്തിനേടാൻ ഏവർക്കും പ്രചോദമാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സോലാപൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഏവരും വീടുകളിൽ രാമ ദീപം തെളിയിക്കണം. ഇത് ദാരിദ്രത്തിനെതിരായ വെളിച്ചമാകും. ദാരിദ്ര്യത്തിൽ നിന്നും മുക്താമാകാൻ ഈ ദീപം പ്രചോദനമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിശപ്പ് മാറ്റൂ എന്ന മുദ്രാവാക്യം രാജ്യത്ത് പണ്ട് കുറേകാലം മുഴങ്ങിയിരുന്നു. എന്നാൽ ഈ മുദ്രാവാക്യം ഇല്ലാതാക്കി എന്നല്ലാതെ ആരുടെയും വിശപ്പ് മാറ്റാൻ കഴിഞ്ഞിരുന്നില്ല. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് 10 വർഷം മാത്രമേ ആയിട്ടുള്ളൂ. ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടത്. വിവിധ കേന്ദ്രസർക്കാർ പദ്ധതികളിലൂടെ ദാരിദ്രം നീക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെ വീടുകളിൽ എല്ലാവരും രാമദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അന്നേ ദിവസം ദീപാവലിപോലെ ആഘോഷിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
Discussion about this post