കാസർകോട്: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദുമായി തെളിവെടുപ്പ് നടത്തി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ വിവിധയിടങ്ങളിൽ ആയിരുന്നു പരിശോധന. സവാദിന്റെ ഭാര്യവീട്ടിൽ അടക്കം എത്തി എൻഐഎ വിവരങ്ങൾ ശേഖരിച്ചു.
മഞ്ചേശ്വരത്ത് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. വിവാഹം നടത്തിയ തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ്, വിവാഹം രജിസ്റ്റർ ചെയ്ത ഉദ്യാവറിലെ ആയിരം ജുമാമസ്ജിദ് എന്നിവിടങ്ങളിലെത്തി എൻഐഎ സംഘം തെളിവെടുത്തു. ഷാജഹാൻ എന്ന പേരാണ് വിവാഹ വേളയിൽ സവാദ് രേഖകളിൽ നൽകിയിരുന്നത്. വിവാഹ രജിസ്റ്ററിൽ പിതാവിൻറെ പേര് മീരാൻകുട്ടിക്ക് പകരം കെ പി ഉമ്മർ എന്നായിരുന്നു നൽകിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മസ്ജിദ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സവാദിന്റെ മഞ്ചേശ്വരത്തെ ഭാര്യ വീട്ടിൽ എത്തിയത്. ഭാര്യാ പിതാവ് അബ്ദുൽ റഹ്‌മാൻ, ഭാര്യ എന്നിവരുടെ മൊഴിയെടുത്തു.
അതേസമയം തുമിനാട് അൽ ഫത്തഹ് ജുമാമസ്ജിദ് ഭാരവാഹികളായ ബപ്പൻകുഞ്ഞി, മുഹമ്മദ് എന്നിവരോട് എൻഐഎ ഓഫീസിൽ ഹാജരാകാൻ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ സാക്ഷികളായ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഹാജരാകാൻ നിർദ്ദേശിച്ചത്. നാളെ രാവിലെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കൈവെട്ട് കേസിലെ ഒന്നാം പ്രതിയാണ് സവാദ്. 13 വർഷങ്ങൾക്ക് ശേഷം സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ പിടികൂടിയത്.
Discussion about this post