ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മാനസിക പരിശോധിക്കാൻ പോലീസ്. ഇതിനായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ശിക്ഷാവിധിയിൽ വാദം കേട്ട വിചാരണ കോടതി പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പോലീസിനോട് നിർദ്ദേശിച്ചിരുന്നു.
വൻ സുരക്ഷയോടെയായിരുന്നു പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്. മാനസിക നില പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കും. വ്യാഴാഴ്ച കോടതി കേസ് പരിഗണിക്കുമ്പോൾ ഈ റിപ്പോർട്ട് പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമ ശിക്ഷ വിധിയ്ക്കുക.
ഇന്നലെ കേസ് പരിഗണിച്ച കോടതി പ്രതിഭാഗത്തിന്റെ വാദമാണ് കേട്ടത്. രൺജീത്ത് ശ്രീനിവാസിനെ പ്രതികൾ ചേർന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നാണ് കോടതിയുടെ നിരീക്ഷണം. എട്ട് പ്രതികൾക്ക് മേൽ ചുമത്തിയിരുന്ന കൊലക്കുറ്റം തെളിഞ്ഞതായും കോടതി വക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പരാമവധി ശിക്ഷയായ വധ ശിക്ഷ വിധിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ നിഗമനം. അതിനാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്.
രൺജീത്തിന്റേത് രാഷ്ട്രീയ കൊലയാണെന്നും, പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കോടതി മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ടത്. വ്യാഴാഴ്ച കേസ് പരിഗണിക്കുന്ന കോടതി പ്രതികൾക്ക് പറയാനുള്ളത് കേൾക്കും. ശിക്ഷ സംബന്ധിച്ച പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ 15 പേരാണ് പ്രതികൾ.
Discussion about this post