എറണാകുളം: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രധാനപ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ സവാദിനെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ ഇനി കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ടെന്നാണ് എൻഐഎയുടെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. തെളിവെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ടെന്ന് എൻഐഎ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് സവാദിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തത്.
മഞ്ചേശ്വരത്തെ സവാദിന്റെ ഭാര്യ വീട്ടിൽ ഉൾപ്പെടെയാണ് എൻഐഎ തെളിവെടുപ്പ് നടത്തിയത്. സവാദിന്റെ വിവാഹം നടന്ന മസ്ജിദിൽ ഉൾപ്പെടെ പരിശോധന നടത്തി ഇവരുടെ വിവാഹ രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ പേരും വിശദാംശങ്ങളും ആയിരുന്നു ഇയാൾ വിവാഹത്തിനായി നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് വേണ്ടിയാണ് രേഖകൾ പിടിച്ചെടുത്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഇത്രയും കാലംഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിൽ ആയിരുന്നു ഇയാൾ അറസ്റ്റിലായത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻ ഐ എ ഉടൻ കോടതിയിൽ സമർപ്പിക്കും.
Discussion about this post