തിരുവനന്തപുരം; അയ്യപ്പഭക്തരെ പരിഹസിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം. പോലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങൾ തീർത്ഥാടകരെ ദുരിതത്തിലാക്കിയില്ലേയെന്ന എം വിൻസെന്റിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
യഥാർത്ഥ ഭക്തൻമാരാരും മാലയൂരിയോ തേങ്ങയുടച്ചോ പോയിട്ടില്ല. കപടഭക്തൻമാർ മാത്രമാണ് അത് ചെയ്തതെന്ന് ആയിരുന്നു മന്ത്രിയുടെ വാക്കുകൾ. സന്നിധാനം വരെ തിരുമുടിക്കെട്ടുമായി എത്തിയ ശേഷം അവിടെ നിന്ന് തിരിച്ചുപോരുന്ന രണ്ടോ മൂന്നോ ആളുകളെ എടുത്ത് അതിന്റെ പ്രചാരണം വല്ലാതെ കൊടുക്കുകയാണ്. പതിനായിരക്കണക്കിന് ഭക്തർ വർഷങ്ങളായി രണ്ടും മൂന്നും ദിവസം നിന്ന് ദർശനം നടത്തി പോകുകയാണ്. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാൻ നോക്കുകയാണെന്നത് യാഥാർത്ഥ്യമാണെന്ന് ആയിരുന്നു മന്ത്രിയുടെ വാക്കുകൾ.
പോലീസ് നിയന്ത്രണം ഭക്തരെ ദുരിതത്തിലാക്കിയില്ലെന്നും മന്ത്രി വാദിച്ചു. ഭക്തരെ നിയന്ത്രിക്കാൻ വേണ്ടി പോലീസിന് കുറച്ച് ഇടപെടേണ്ടി വരും. അങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസം വേറെയാണ്.
പോലീസ് നല്ലതുപോലെ ഇടപെട്ടു. ആദ്യം വെർച്വൽ ക്യൂവിൽ 90000 പേരെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് 80000 ആക്കി ചുരുക്കി. വെർച്വൽ ക്യൂ ദർശനത്തിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷനും കൂടാതെ ഭക്തർ സ്വമേധയാ പലവഴിയിലൂടെ വരുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണ് നിയന്ത്രണവിധേയമല്ലാതെ ഭക്തർ വന്നത്. അങ്ങനെ വരാതിരിക്കാൻ വേണ്ടി പോലീസിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ എടുത്തുവെന്നത് യാഥാർത്ഥ്യമാണെന്നും അത് ശരിയായിരുന്നുവെന്ന അഭിപ്രായമാണ് സർക്കാരിനെന്നും മന്ത്രി പറഞ്ഞു.
നിലയ്ക്കലിൽ ഉൾപ്പെടെ പത്തും പന്ത്രണ്ടും മണിക്കൂറുകൾ കാത്തുനിന്നിട്ടും പമ്പയിൽ പോലും എത്താനാകാതെയാണ് ഭക്തർ മടങ്ങിയത്. ശബരിമല യാത്ര വേണ്ടെന്ന് വെച്ച് പന്തളം ശ്രീധർമ്മശാസ്താക്ഷേത്രത്തിലുൾപ്പെടെ എത്തി ഭക്തർ മാലയൂരി മടങ്ങുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ വലിയ ചർച്ചയായിരുന്നു. ഭക്തരിലും ഹൈന്ദവ സംഘടനകളിലും ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ദേവസ്വം ബോർഡും പോലീസും സർക്കാരും വിവിധ വകുപ്പുകളും ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ തീർത്തും പരാജയപ്പെട്ടുവെന്ന ആക്ഷേപവും വിമർശനവും ഭക്തർക്കിടയിൽ ശക്തമായിരുന്നു.












