ന്യൂഡൽഹി : കോൺഗ്രസിന്റെ ഒബിസി നാടകത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഒബിസി, ഒബിസി എന്ന് വ്യാജ കണ്ണീരൊഴുക്കുന്ന കോൺഗ്രസ് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം എന്നും 25 വർഷങ്ങൾക്കു മുൻപ് ഒബിസി വിഭാഗത്തിനായി ഏറ്റവും അധികം പ്രവർത്തിച്ച നേതാവായ സീതാറാം കേസരിയെ അപമാനിച്ച് തെരുവിലേക്ക് ഇറക്കിവിട്ടവരാണ് ഇപ്പോൾ ചരിത്രം മറന്നു സംസാരിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. സോണിയ ഗാന്ധിക്ക് മുമ്പ് കോൺഗ്രസ് അധ്യക്ഷനായിരുന്ന സീതാറാം കേസരിയെ കോൺഗ്രസ് പിന്നീട് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ എന്നും പ്രധാനമന്ത്രി ചോദ്യമുന്നയിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ബീഹാറിലെ യുവ നേതാവായിരുന്ന സീതാറാം കേസരി ഒബിസി വിഭാഗത്തിനായി വളരെയേറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച കോൺഗ്രസ് നേതാവായിരുന്നു. 1930 നും 1942 നും ഇടയിൽ സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങളുടെ പേരിൽ നിരവധിതവണ ജയിലിൽ അടയ്ക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹം. കോൺഗ്രസിന് വേണ്ടി നിരന്തരം പ്രവർത്തിച്ചുവന്ന സീതാറാം കേസരി 1967 ൽ ആദ്യമായി കതിഹാർ നിയോജക മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000 വരെയുള്ള കാലഘട്ടത്തിനിടയിൽ അഞ്ചു തവണ ബീഹാറിൽ നിന്നും രാജ്യസഭാ അംഗമായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ, കോൺഗ്രസ് അധ്യക്ഷൻ, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും നരസിംഹറാവുവിന്റെയും കീഴിൽ കേന്ദ്രമന്ത്രി എന്നിങ്ങനെയുള്ള ചുമതലകളും സീതാറാം കേസരി വഹിച്ചിരുന്നു.
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാഗത്തിന് സംവരണം നൽകണമെന്ന് വാദിച്ചിരുന്ന സീതാറാം കേസരി അക്കാലത്ത് തന്നെ കോൺഗ്രസിലെ ഉയർന്ന ജാതി നേതാക്കളുടെ കണ്ണിലെ കരട് ആയിരുന്നു. രാജീവ് ഗാന്ധിയുടെ വധത്തിന് ഉത്തരവാദികളായ എല്‍ടിടിഇയുമായി ഐക്യമുന്നണി സഖ്യകക്ഷിയായ ഡിഎംകെയ്ക്ക് ബന്ധമുള്ളതിനാൽ ഡിഎംകെ മന്ത്രിമാരെ ക്യാബിനറ്റിൽ നിന്ന് പുറത്താക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടതും സീതാറാം കേസരി ആയിരുന്നു. 1996ൽ ആയിരുന്നു സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്. നെഹ്റു-ഗാന്ധി കുടുംബഭരണത്തിനെതിരായ ധിക്കാരമായാണ് ഒരു സാധാരണക്കാരനായ സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായതിനെ അന്ന് കോൺഗ്രസിലെ പല നേതാക്കളും നോക്കി കണ്ടത്.
കോൺഗ്രസിലെ നെഹ്‌റു-ഗാന്ധി കുടുംബവാഴ്ച അവസാനിപ്പിക്കണം എന്ന് സീതാറാം കേസരി ആഗ്രഹിച്ചിരുന്നതായി അക്കാലത്ത് എഴുതപ്പെട്ട പല പുസ്തകങ്ങളിലും പരാമർശം ഉണ്ട്. ആയിരക്കണക്കിന് ഇംഗ്ലീഷുകാരോട് ഏറ്റുമുട്ടിയവർ ഇപ്പോൾ ഒരു ചെറിയ ഇറ്റലിക്കാരിയുടെ മുൻപിൽ തലകുനിച്ചു നിൽക്കുന്നു ഇന്ന് സീതാറാം കേസരി സോണിയ ഗാന്ധിയുടെ പ്രൈവറ്റ് അസിസ്റ്റന്റ് ആയ വിൻസെന്റ് ജോർജിനോട് ഒരിക്കൽ പരാമർശിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ സോണിയ ഗാന്ധിക്ക് സീതാറാം കേസരിയോട് കടുത്ത എതിർപ്പ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീതാറാം കേസരിയെ പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തിക്കൊണ്ട് സോണിയ ഗാന്ധി കോൺഗ്രസിന്റെ പ്രധാന പ്രചാരകയായി ഉയർന്നുവന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കുകയായിരുന്നു. തോൽവിയുടെ കാരണം പാർട്ടി അധ്യക്ഷനായ സീതാറാം കേസരി ആണെന്നും സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ആണ് ഈ തോൽവിക്ക് പരിഹാരമായി കോൺഗ്രസ് കണ്ടെത്തിയത്. തുടർന്ന് 1998 മാർച്ച് 14ന് സീതാറാം കേസരി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഒരു പ്രമേയം പാസാക്കി. തുടർന്നാണ് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതിന് പിന്നാലെ സീതാറാം കേസരിയെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് കോൺഗ്രസ് ഓഫീസിൽ നിന്നും പുറത്തേക്ക് വലിച്ചിറക്കുകയും ചീത്ത വിളിച്ചു കൊണ്ട് തെരുവിലേക്ക് തള്ളിയിറക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും ലഭ്യമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയിൽ പരാമർശിച്ചത്. കോൺഗ്രസ് പുറത്താക്കിയെങ്കിലും ഒരു സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ കേന്ദ്രത്തിലെ അടൽ ബിഹാരി വാജ്പേയി സർക്കാർ തന്നെ സർക്കാർ വസതിയിൽ തുടരാൻ അനുവദിച്ചതിൽ നന്ദിയുണ്ടെന്ന് മരണത്തിനു മുൻപായി സീതാറാം കേസരി ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ചരിത്രത്തെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോൺഗ്രസ് പ്രവർത്തകരെ ഓർമിപ്പിച്ചത്.
Discussion about this post