ന്യൂഡല്‍ഹി:രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. 14ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിത്.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി മോദിയും അല്‍ഹ്യാനും ചര്‍ച്ചകള്‍ നടത്തും. ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024 ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ചെയ്യും. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022-23 ല്‍ ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ഇരു രാജ്യങ്ങളും പരസ്പരം മികച്ച പങ്കാളികളാണ്.2022-23 ലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് നിക്ഷേപകരില്‍ യുഎഇയും ഉള്‍പ്പെടുന്നു.
Discussion about this post