മുംബൈ; മഹാരാഷ്ട്രയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ ചുവടുപിടിച്ചാണ് കൂടുതൽ പേർ പാർട്ടി വിടുന്നതെന്നായിരുന്നു വിവരം. മഹാരാഷ്ട്രയിൽ അടുത്തിടെ കോൺഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാൻ. ദിവസങ്ങൾക്ക് മുമ്പ് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റയും മുൻമന്ത്രി ബാബ സിദ്ദിഖും 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ശനിയാഴ്ച അജിത് പവാറിന്റെ എൻസിപിയിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും അസ്വസ്ഥരായ ഒട്ടേറെ പ്രധാന നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് വിവരം.
2022 ൽ ജൂലൈയിൽ ഏകനാഥ് ഷിൻഡെ സർക്കാരിനെതിരായ വിശ്വാസവോട്ടെടുപ്പിൽ ഏഴ് എം എൽ എ മാരോടൊപ്പം ചവാൻ വിട്ട് നിന്നിരുന്നു. വൈകിയെത്തിയതിനാൽ നിയമസഭയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നായിരുന്നു ചവാൻ അന്ന് നൽകിയ വിശദീകരണം.
മുൻ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ശങ്കർറാവു ചവാന്റെ മകനായ അശോക് ചവാൻ 1986-ൽ കോൺഗ്രസ് പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായാണ് തന്റെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയത്.പിന്നീട് തൊട്ടടുത്ത വർഷം തന്നെ എട്ടാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചവാൻ, 1992-ലാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആറുവർഷത്തേക്ക് നിയമനിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പൊതുമരാമത്ത്, നഗരവികസനം, ആഭ്യന്തരം എന്നിവയുടെ മന്ത്രിയായും അശോക് ചവാൻ എത്തി.
1999ൽ മുദ്ഖേഡ് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും 2004-ൽ അത് നിലനിർത്തുകയും ചെയ്ത ചവാൻ 1999-ൽ മഹാരാഷ്ട്ര നിയമസഭയിലെത്തി. 2009-ലും 2019-ലും ഭോക്കറിലേക്ക് മാറി. 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008 ൽ മുഖ്യമന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം റവന്യൂ, ഗതാഗതം, വ്യവസായം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ഒരു വർഷത്തിലേറെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2010-ൽ ആദർശ് ഹൗസിംഗ് അഴിമതിയിൽ തന്റെ പേര് ഉയർന്നതിനെത്തുടർന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി.
2014-ൽ നന്ദേഡ് ലോക്സഭാ സീറ്റിൽ വിജയിച്ചതിന് ശേഷം അദ്ദേഹം തിരിച്ചുവന്നു. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതാപ് പാട്ടീൽ ചിഖാലിക്കറിനോട് ചവാൻ നന്ദേഡ് സീറ്റിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.









