മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് അശോക് ചവാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മറ്റ് മുതിർന്ന ബിജെപി നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ തുടരുന്ന വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നത് എന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അശോക് ചവാൻ പറഞ്ഞു. തനിക്ക് പാർട്ടിയുടെ ഒരു പദവിയും ആവശ്യമില്ല. ഒന്നും കണ്ടുകൊണ്ടല്ല ബിജെപിയിൽ ചേർന്നത്. 38 വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ തുടക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാനാണ് ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയാണ് അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചത്. എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. ഏറെ നാളായി അശോക് ചവാനും കോൺഗ്രസ് നേതൃത്വവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം രാജിവച്ചത് എന്നാണ് വിവരം.
Discussion about this post