വാഷിംഗ്ടൺ : ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ പനാമ കനാലിന്റെ നിയന്ത്രണം ചൈന പിടിച്ചെടുക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . നോർത്ത് ഡക്കോട്ടയിൽ തിയോഡോർ റൂസ്‌വെൽറ്റ് പ്രസിഡൻഷ്യൽ ലൈബ്രറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. പനാമ കനാലിന്റെ നിയന്ത്രണം പനാമയ്ക്ക് കൈമാറിയത് ചരിത്രപരമായ വലിയ അബദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്ക നിർമ്മിച്ച് 20-ാം നൂറ്റാണ്ടിലുടനീളം ഭരിച്ച പനാമ കനാൽ, 1977-ലെ ടോറിജോസ്-കാർട്ടർ കരാർ പ്രകാരമാണ് 1999-ൽ പനാമയ്ക്ക് പൂർണ്ണമായി കൈമാറിയത്. ഈ തീരുമാനത്തെയാണ് ട്രംപ് രൂക്ഷമായി വിമർശിച്ചത്. ഇപ്പോൾ കനാലിൽ സ്വാധീനം ചെലുത്താൻ ചൈന ശ്രമിക്കുകയാണെന്നും എന്നാൽ തന്റെ ഭരണകൂടം അത് ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെയും കനാലിന്റെ സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ സൈന്യത്തെ ഉപയോഗിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു.
അറ്റ്ലാന്റിക് സമുദ്രത്തെയും പസഫിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റർ നീളമുള്ള കൃത്രിമ ജലപാതയാണ് പനാമ കനാൽ. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുകടത്ത് ഇടനാഴികളിലൊന്നാണിത്. ലോകവ്യാപാരത്തിന്റെ ഏകദേശം 5 മുതൽ 6 ശതമാനം വരെ കടന്നുപോകുന്നത് പനാമ കനാൽ വഴിയാണ്. പ്രതിവർഷം 13,000-ത്തിലധികം കപ്പലുകളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. കനാലിലൂടെ പോകുന്ന ചരക്കുകളിൽ 70 ശതമാനത്തിലധികം യുഎസ് തുറമുഖങ്ങളിൽ നിന്നുള്ളതോ അങ്ങോട്ടേക്ക് പോകുന്നതോ ആണ്. യുഎസ് നാവികസേനയ്ക്ക് പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ തങ്ങളുടെ യുദ്ധക്കപ്പലുകൾ അതിവേഗം വിന്യസിക്കാനും പനാമ കനാൽ അത്യാവശ്യമാണ്. തെക്കേ അമേരിക്കൻ ഭൂഖണ്ഡം ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന വലിയ സമയലാഭമാണ് കനാൽ നൽകുന്നത്.









