എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴൽനാടൻ തുറന്നടിച്ചു. 2016 ൽ പിണറായി അധികാരത്തിൽ വന്നതിന് ശേഷം മകൾ വീണാ വിജയന് 5 ലക്ഷം രൂപ വീതം എല്ലാ മാസവും മാസപ്പടി ലഭിച്ചിരുന്നു. സിംഎംആർഎല്ലിനെ സഹായിക്കാൻ കരിമണൽ നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 ഡിസംബർ മുതലുള്ള എല്ലാ മാസവും വീണയ്ക്ക് അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകിയിരുന്നു. ലീസ് അനുവദിച്ച് കിട്ടണം എന്നതായിരുന്നു സിംഎംആർഎല്ലിന്റെ ആവശ്യം. ഈ അഞ്ച് ലക്ഷത്തിന് പുറമേ 3 ലക്ഷം രൂപ എക്‌സാലോജിക്കിനും സിംഎംആർഎൽ നൽകിക്കൊണ്ടിരുന്നു. സിംഎംആർഎല്ലിന്റെ വരുമാനവും നിക്ഷേപവും കരിമണലാണ്.
2004 മുതൽ കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്ന് എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ തീരുമാനം എടുത്തിരുന്നു. കരിമണൽ ഖനനത്തിന്റെ ലീസ് നഷ്ടപ്പെടുമെന്നായപ്പോൾ സിഎംആർഎൽ മുഖ്യമന്ത്രിയെ സമീപിച്ചു. ഇതോടെ, മുഖ്യമന്ത്രിയുടെ ഇടപെടലിൽ 2018 ലെ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. സിഎംആർഎല്ലിന് പാട്ടത്തിന് അനുവദിച്ച പ്രദേശം ഏറ്റെടുക്കാൻ സർക്കാരിന് സുപ്രീം കോടതി അധികാരം നൽകിട്ടിയിട്ടും ചെയ്തില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിന്റെ പ്രതിഫലമായാണ് വീണാ വിജയന് മാസപ്പടി കിട്ടിത്തുടങ്ങിയതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഇന്നലെ നിയമസഭയിൽ മാസപ്പടി വിഷയം മാത്യു കുഴൽനാടൻ ഉന്നയിക്കുന്നയിനിടയിൽ സ്പീക്കർ മൈക്ക് മ്യൂട്ട് ചെയ്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ തന്നെ തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണ്. ഖനന നയം മാറ്റാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകൾ പുറത്തുവിട്ടുകൊണ്ട് മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Discussion about this post