കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്ന് ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു. പാലക്കാട് സ്വദേശിനിയുടെ വയറ്റിലാണ് മുടി കണ്ടെത്തിയത്. 15 സെന്റിമീറ്റർ വീതിയിലും , 30 സെന്റിമീറ്റർ നീളത്തിലുമുള്ള മുടിയാണ് ആമാശയത്തിൽ ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്നത്. പെൺകുട്ടിക്ക് കുറച്ചു നാളുകളായുള്ള ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂർവ ശസ്ത്രക്രിയ നടന്നത്. വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. തുടർന്ന്് സ്‌കാനിങ് നടത്തുകയായിരുന്നു. അപ്പാൾ തന്നെ ട്രൈക്കോ ബിസയർ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും എൻഡോസ്‌കോപ്പിയിലൂടെയാണ് ഈ രോഗം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ നേതൃതത്തിൽ സർജറി നടത്തുകയായിരുന്നു.
ആമാശയ രൂപത്തിന് സമാനമായ മുടിക്കെട്ട് ആഹാര അംശവുമായി ചേർന്ന് ട്യൂമറായി മാറിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. രോഗിക്ക് വിളർച്ചയും ക്ഷീണവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതുകാരണം ഉണ്ടാവുമെന്നും ഡോക്ടർ പറഞ്ഞു.
കുട്ടിയുടെ തലയിൽ പലയിടങ്ങളിലായി മുടി കൊഴിഞ്ഞതിന്റെ ലക്ഷണമുണ്ട്. കുട്ടി തന്നെ മുടി പൊട്ടിച്ചെടുത്ത് വിഴുങ്ങുകയായിരുന്നോ അതോ വേറെ എങ്ങനെയെങ്കിലും മുടി വയറ്റിൽ എത്തിയാതാണോ എന്നുള്ള കാര്യങ്ങൾ ഒന്നും വ്യക്തമല്ല.
ആകാംഷയും അധിക സമ്മർദ്ദവുമുളള ആളുകളിൽ അപൂർവമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് മുടിവിഴുങ്ങൽ രോഗം അല്ലെങ്കിൽ ട്രൈക്കോ ബിസയർ. തലമുടി , പുരികം, കൺപീലികൾ , കൈകാലുകളിലെ രോമങ്ങൾ തുടങ്ങിയവ പിഴുതെടുക്കും എന്നാതാണ്് രോഗത്തിന്റെ ലക്ഷണങ്ങൾ.












