ഹൈദരാബാദ്: മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് സെൽഫിയെടുക്കാൻ കയറിയ ആളെ സിംഹം കടിച്ച് കൊല്ലപ്പെടുത്തി. തിരുപ്പതിയിലെ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ ആൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്.
സിംഹങ്ങളുടെ കൂടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ ഇയാൾ സെൽഫിയെടുക്കാൻ ചുറ്റുമതിൽ ചാടിയിറങ്ങുകയായിരുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 25 അടിയിലധികം ഉയരമുള്ള വേലിയിൽ കയറി കൂട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ചാടുകയായിരുന്നു. സുരക്ഷാ ജീവനക്കരുടെ കണ്ണുവെട്ടിച്ചാണ് സിംഹം കിടക്കുന്ന കൂട്ടിലേക്ക് പ്രഹ്ലാദ് ചാടി കയറിയത്. ഇത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ മുന്നറിയിപ്പ് കൊടുത്തെങ്കിലും പ്രഹ്ലാദ് കൂടിന് സമീപത്തേക്ക് ചെല്ലുകയായിരുന്നു. ഇതിനിടെ ചാടി വീണ ഡോംഗൽപൂർ എന്ന സിംഹം കടിച്ചുകീറി കൊല്ലപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് സിംഹത്തെ ശബ്ദങ്ങൾ ഉയർത്തി കൂട്ടിലേക്ക് ഓടിച്ചുകയറ്റി. ഉടൻ തന്നെ പ്രഹ്ലാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഗുജ്ജർ അകത്ത് കടക്കുമ്പോൾ മദ്യപിച്ച നിലയിലായിരുന്നോ വ്യക്തമാക്കു എന്ന് പോലീസ് പറഞ്ഞു. അധികൃതർ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post