മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നിരന്തര വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവൽനി (48) അന്തരിച്ചു. ആർക്ടിക് പ്രിസൺ കോളനിയിൽ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുവരവെയാണ് അന്ത്യം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മുൻപ് വിഷപ്രയോഗത്തിന് ഇരയായിട്ടുള്ള നേതാവാണ് അലക്‌സി നവൽനി.
രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ അലക്‌സി നവൽനിയുടെ ജയിൽദൃശ്യം മൂന്നു വർഷം മുൻപ് പുറത്തുവന്നിരുന്നു. മോസ്‌കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴി നവൽനി ഹാജരായപ്പോഴാണ് ഈ രൂപം പുറത്ത് വന്നിരുന്നത്.
2008 മുതലാണ് റഷ്യൻ രാഷ്ട്രീയത്തിൽ അലക്‌സി നവൽനി ശ്രദ്ധേയനാകുന്നത്. ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ അദ്ദേഹം വളരെ പെട്ടെന്നു റഷ്യയിലെ പുടിൻ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി.2017ൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വീഡിയോ നവൽനി പുറത്തുവിട്ടതോടെ കത്തിപ്പടർന്ന അഴിമതിവിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പുടിനെതിരെ നവൽനി മത്സരിച്ചിരുന്നു.
Discussion about this post