കൊച്ചി: തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്. ഒടിടി റിലീസ്, എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണണം എന്നാണ് ആവശ്യം. 40 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്ന കരാർ ലംഘിക്കുന്നു എന്നും, ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് മുന്നറിയിപ്പ് നൽകി.
റിലീസ് സമയത്തെ നിർമാതാക്കളുടെ തീയറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കണം. ബുധനാഴ്ചക്കുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഫിയോക് അറിയിച്ചു. സിംഗിൾ സ്‌ക്രീൻ തീയറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുകയാണെന്നും ഫിയോക് ഭാരവാഹികൾ ആരോപിച്ചു
അടുത്ത ആഴ്ച റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല എന്നും താക്കീതുണ്ട്. ഒ.ടി.ടിയുടെ വരവോടെ തിയേറ്റർ മേഖല കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഒരു മാസം തികയും മുൻപേ സിനിമകൾ ഒ.ടി.ടിയിലേക്ക് പോകുന്നു എന്നും ഫിയോകിനു പരാതിയുണ്ട്.












