കൊല്ലം: ഏക മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് കൊല്ലത്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശികളായ ഉണ്ണികൃഷ്ണ പിള്ള, ഭാര്യ ബിന്ദു എന്നിവരാണ് ആത്മഹത്യ ചെയ്തത്. സൈനികനാണ് ഉണ്ണികൃഷ്ണപിള്ള.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ അമിത അളവിൽ ഉറക്കുഗുളിക കഴിക്കുകയായിരുന്നു. ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഇവരെ അവശനിലയിൽ കണ്ടത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തി അൽപ്പനേരത്തിനുള്ളിൽ തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണൻ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകൾ ആൺസുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറയുന്നു. ഇവരുടെ കിടപ്പുമുറിയ്ക്കുള്ളിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങൾ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്.
വൃക്കരോഗിയാണ് ഉണ്ണികൃഷ്ണ പിള്ള. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അദ്ദേഹം അവധിയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു. ബിന്ദുവുമൊത്ത് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ആയിരുന്നു മകൾ ആൺസുഹൃത്തിനൊപ്പം പോയത്.
Discussion about this post