ആലപ്പുഴ: ജില്ലയിൽ ക്രമസമാധാന നിലയ്ക്ക് ഭീഷണി ഉയർത്തി ഗുണ്ടകളുടെ ആഘോഷ ഒത്തുചേരൽ. പുന്നപ്രയിലാണ് സംഭവം.എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 13 പേരാണ് ഒത്തുചേർന്നത്. ആഘോഷത്തിൽ പങ്കെടുത്തവരിൽ തൃശൂരിലെ രണ്ടു കാപ്പ കേസ് പ്രതികൾ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതി, വ്യാപാരിയെ തടഞ്ഞു സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ, സ്പിരിറ്റ് കേസ് പ്രതികൾ തുടങ്ങിയവർ ഉണ്ടായിരുന്നു എന്നാണ് സൂചന. വിവിധ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയവരാണ് ഇവർ. ഒത്തുചേരലിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
ചേർത്തലയിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകളുടെ സംഗമം നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഡിവൈഎഫ്‌ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയംഗം വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ പങ്കെടുത്തതെന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത മറ്റു ജില്ലകളിലെ കാപ്പ കേസ് പ്രതികൾ ആലപ്പുഴ താവളമാക്കുന്നു എന്നാണ് റിപ്പോർട്ട്.സംഘബലം കാണിക്കാനാണ് ഗുണ്ടകൾ ഇത്തരത്തിൽ ഒത്തുകൂടുന്നതെന്നും ദൃശ്യങ്ങൾ പുറത്തുവരുന്നതിലൂടെ സംഘബലം പ്രദർശിപ്പിച്ചു പുതിയ ക്വട്ടേഷനുകൾ നേടുകയാണ് ലക്ഷ്യമെന്നും പോലീസ് വിലയിരുത്തുന്നു
Discussion about this post