ആലപ്പുഴ:ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ ചിതാഭസ്മവുമായി സ്‌കൂളിലേക്ക് മാർച്ച് . ബന്ധുക്കളും നാട്ടുകാരുമാണ് സ്‌ക്കൂളിലേക്ക് മാർച്ച് നടത്തുന്നത്. അദ്ധ്യാപകർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആലപ്പുഴ കാട്ടുരിലാണ് 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തത്.
ഇതിനെതിരെ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ രീതിയിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. സ്‌കൂൾ അധികൃതരും അദ്ധ്യാപകർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് കുടുംബവും നാട്ടുകാരും സ്‌ക്കൂളിലേക്ക് പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മനോജ്-മീര ദമ്പതികളുടെ മകൻ പ്രജിത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അവസാന പിരീയഡിൽ പ്രജിത്തിനെയും സഹപാഠിയായ വിജയെയും ക്ലാസിൽ കാണാത്തതിനെ തുടർന്ന് സ്‌കൂൾ മൈക്കിൽ അനൗൺസ്‌മെൻറ് നടത്തി. ഉടൻ കുട്ടികൾ തിരിച്ചെത്തുകയും ചെയ്തു. വിജയ് തലകറങ്ങി വീണതിനെ തുടർന്ന് വെള്ളം എടുക്കാൻ പോയതാണെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപകർ വിശ്വസിച്ചില്ല. കഞ്ചാവാണോ എന്ന് ചോദിച്ചു കൊണ്ട് പി.ടി അദ്ധ്യാപകനായ ക്രിസ്തു ദാസ് ശാസിക്കുകയും ചൂരൽ കൊണ്ട് പല തവണ തല്ലുകയും ചെയ്തുവെന്ന് ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. രേഷ്മ, ഡോളി എന്നീ അദ്ധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു.
Discussion about this post