എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടറുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമൻ അന്തരിച്ചു. 74 വയസായിരുന്നു. എറണാകുളം സുധീന്ദ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടോടെയായിരുന്നു മരണം. മത്സ്യപ്രവർത്തക സംഘം മുൻ സംസ്ഥാന സംഘടനാ സെക്രട്ടറികൂടിയാണ് പുരുഷോത്തമൻ.
ദീർഘകാലം പ്രവർത്തന കേന്ദ്രമാക്കിയിരുന്ന ആർഎസ്എസ് പ്രാന്ത കാര്യാലയം എറണാകുളം എളമക്കര മാധവ നിവാസിൽ അദ്ദേഹത്തിന്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് 5ന് പച്ചാളം പൊതു ശ്മശാനത്തിൽ.
1959ൽ ആർഎസ്എസ് പ്രവർത്തകനായ അദ്ദേഹം 1967ൽ തന്റെ പതിനേഴാം വയസിലാണ് പ്രചാരകനായത്. അഞ്ചരപ്പതിറ്റാണ്ടോളം ആർഎസ്എസ് പ്രചാരകനായി തുടർന്നു. കൊടുങ്ങല്ലൂർ, തലശ്ശേരി, പരവൂർ, ഇരിങ്ങാലക്കുട താലൂക്കുകളിലും ഇരിങ്ങാലക്കുട, കണ്ണൂർ ജില്ലകളിലും പ്രചാരകായ അദ്ദേഹം 1984ൽ കണ്ണൂർ വിഭാഗ് പ്രചാരകനുമായിരുന്നു. ഇതിന് ശേഷം പാലക്കാട്, എറണാകുളം, ശബരിഗിരി, കോഴിക്കോട് വിഭാഗുകളിൽ പ്രചാരകായി. 1997ൽ ആർഎസ്എസ് സംസ്ഥാന കാര്യാലയ പ്രമുഖായി. 2003ൽ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായി. 2007 മുതൽ 15 വർഷം മത്സ്യപ്രവർത്തക സംഘം സംസ്ഥാന സംഘടനാസെക്രട്ടറിയായി ചുമതല വഹിച്ചു.
കോട്ടയം ആനിക്കാട് കൊടിമറ്റത്ത് വീട്ടിൽ വെങ്ങാലൂർ കേശവൻ നായരുടെയും ആനിക്കാട് കല്ലൂർ കുടുംബാംഗം പാർവതിയമ്മയുടെയും മകനായി 1950 ജനുവരി ഒന്നിനാണ് ജനനം. ആനിക്കാട് എൻഎസ്എസ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വർഷങ്ങൾക്ക് മുമ്പ് കുടുബം കണ്ണൂർ പയ്യന്നൂർ ചെറുപുഴയിലേക്കും പിന്നീട് കാസർകോട് രാംദാസ് നഗറിലേക്ക് താമസം മാറ്റിയിരുന്നു. ഓമന കെ.കെ, ഗോപകുമാർ.കെ.കെ, വിനയകുമാർ കെ.കെ, വിനോദ്കുമാർ കെ.കെ (സീനിയർ സൂപ്രണ്ട് കെഎസ്ഇബി കാസർകോട്) ഗീതാകുമാരി കെ.കെ., ഉഷാകുമാരി, കെ.കെ എന്നിവർ സഹോദരങ്ങളാണ്.
Discussion about this post