തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ സംഭവത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ എഐസിസി നേതൃത്വത്തിന് പരാതി നൽകി പ്രരിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്.
സംഭവത്തിൽ കെസി വേണുഗോപാൽ പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടു. സതീശന്റെ രാജി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി. ഇരു നേതാക്കളോടും സംസാരിക്കാൻ കെസി വേണുഗോപാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും ചേർന്ന് സംയുക്ത പത്രസമ്മേളനം നടത്താനും എഐസിസി നേതൃത്വം നിർദേശിച്ചു.
അതേസമയം, വിഡി സതീശനുമായി യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു വിഷയത്തിൽ സുധാകരന്റെ പ്രതികരണം. മാദ്ധ്യമ പ്രവർത്തകർക്ക് മര്യാദ കൊടുക്കണമെന്നാണ് പറഞ്ഞത്. കാര്യങ്ങൾ വളച്ചൊടിച്ചതാണ്. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. വിഡി സതീശനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
മാദ്ധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് ഇയാളിതെവിടെ പോയി എന്നാണ് അശ്ലീല പദപ്രയോഗത്തോടെ കെപിസിസി അദ്ധ്യക്ഷൻ ചോദിച്ചത്. ഇത് വളരെ മോശം പരിപാടിയാണ്. ഒന്ന് വിളിച്ച് നോക്ക് എന്നും സുധാകരൻ ചോദിച്ചു. സംഭവം കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയതോടെ, കൂടുതൽ സംസാരിക്കരുത്, മൈക്ക് ഓൺ ആണെന്ന് ഷാനി മോളും പ്രസിഡന്റേ ക്യാമറയും ഓൺ ആണെന്ന് ബാബു പ്രസാദും മുന്നറിയിപ്പ് നൽകി.
Discussion about this post