തിരുവനന്തപുരം: ലോകകപ്പിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് അതിവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി ലണ്ടനിലെ ആശുപത്രിയിലാണ് ഷമി.
‘ആരോഗ്യവാനായി എത്രയും വേഗം തിരിച്ചുവരാൻ ആശംസിക്കുന്നു. എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ അതിവേഗം തിരിച്ചുവരുമെന്ന്’- അദ്ദേഹം എക്‌സിൽ കുറിച്ചു. പരിക്കേറ്റ താരം വേദനയ്ക്ക് ഇഞ്ചക്ഷൻ എടുത്താണ് ലോകകപ്പ് മത്സരങ്ങളിൽ കളിച്ചത്.
ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകളും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാൻ സാധിച്ചിരുന്നില്ല. അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിലും ഷമിയ്ക്ക് നഷ്ടമാകും. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിലും ഷമിക്ക് ഇന്ത്യക്കായി കളിക്കാൻ കഴിയുമോ എന്ന കാര്യം സംശയത്തിലാണ്.
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കാൻ ഡ്രസിംഗ് റൂമിലെത്തിയ പ്രധാനമന്ത്രി ഷമിയെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Discussion about this post