ന്യൂഡൽഹി : ലോക രാജ്യങ്ങൾക്കൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ്. കാർഷിക രംഗത്തെ മുന്നേറ്റത്തിനായ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ലോകത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി രാജ്യം നൽകുന്ന സംഭാവനകളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
ഇന്ത്യൻ സർക്കാർ കർഷകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം അയയ്ക്കുന്നത് തന്നെ വലിയൊരു ചുവടുവെയ്പ്പാണ്. ഡിജിറ്റൽ രംഗത്ത് ഇത് വലിയ മാറ്റം കൊണ്ടുവന്നു. ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് ഗുണഭോക്താക്കളിലേക്ക് പണം എത്തുന്നത് സർക്കാരിനും കർഷകർക്കും ഉപകാരപ്രദമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഉദാഹരണത്തിന് ഒഡീഷയിലെ കർഷകരെക്കൊണ്ട് സർക്കാർ രജിസ്റ്റർ ചെയ്യിക്കുന്നത് കാണാനിടയായി. ഇതിലൂടെ സ്വന്തം സ്ഥലത്തെക്കുറിച്ചും വിളയെക്കുറിച്ചും കർഷകർ ബോധവാന്മാരാകുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ കർഷകരുമായി ആശയവിനിമയം നടത്തുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇത്തരം മാതൃകാപരമായ പദ്ധതികളിലൂടെ ഇന്ത്യ ഇന്ന് മുന്നിട്ട് നിൽക്കുകയാണ്. ഇന്ന് പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയുടെ രീതി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്. പ്രധാന മന്ത്രിയുടെ തീരുമാനങ്ങളും അദ്ദേഹത്തിന്റെ പ്രചോദനവുമാണ് ഇതിന് പിന്നിൽ.
കൊറോണ മഹാമാരി കാലത്ത് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതിലും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഇന്ത്യ വഹിച്ച പങ്ക് ചെറുതല്ല എന്നും ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രയത്‌നം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ക്ഷയം, എച്ച്‌ഐവി എന്നിവയ്‌ക്കെതിരായ വാക്‌സിനുകളും ഉത്പാദിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇനിയൊരു മഹാമാരി വന്നാൽ അതിനെതിരെ പോരാടാൻ നാമിപ്പോൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post