വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയായ സിൻജോ ജോൺസൺ ഉൾപ്പെടെയുള്ള പ്രതികളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
മുഖ്യപ്രതി സിൻജോയെ കൂടാതെ, അടൂർ സ്വദേശി ജെ അജയ്, കൊല്ലം പരവൂർ സ്വദേശി എ അൽത്താഫ്, കൊല്ലം കിഴക്കുംഭാഗം സ്വദേശി ആർഎസ് കാശിനാഥൻ, മുഹമ്മദ് ഡാനിഷ്, ആദിത്യൻ തുടങ്ങിയവരാണ് ഇന്ന് പിടിയിലായത്. പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാൻ വരുന്നതിനിടെ കൽപ്പറ്റയിൽ നിന്നാണ് സിൻജോയെ പിടികൂടിയത്. സിദ്ധാർത്ഥിനെ മർദ്ദിച്ച വിവരം പുറത്ത് പറഞ്ഞാൽ തല കാണില്ലെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത് സിൻജോ ആണ്.
അതേസമയം, ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ചവരെയും പ്രതി ചേർക്കണമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു. പ്രതികൾക്ക് ഒരു ശതമാനം പോലും സഹായം നൽകിയവരെ പോലും പ്രതിപ്പട്ടികയിൽ ചേർക്കണമെന്നാണ് തന്റെ ആഗ്രഹം. പ്രതികൾക്ക് കൂട്ട് നിൽക്കുന്നതും കുറ്റകരമാണ്. പ്രതികളിൽ പലരും പോലീസിൽ കീഴടങ്ങുകയാണ് ചെയ്തത്. ഇതിൽ ദുരൂഹതയുണ്ട്. ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തുന്നതെങ്കിൽ ശക്തമായി പ്രതികരിക്കും. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post