തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയ്ക്കാരുടെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സതീശൻ കത്ത് നൽകി. സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്‌ഐക്കാരെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് സതീശൻ പ്രതികരിച്ചു. സിപിഎം അദ്ധ്യാപക സംഘടനാ പ്രതിനിധികളും സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാരാണ്. ക്യാമ്പസുകളിൽ എസ്എഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഇത് ആരുടെ പിൻബലത്തിലാണെന്നും സതീശൻ ചോദിച്ചു.
എസ്എഫ്‌ഐക്കാരെ ഭയന്ന് വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ മടിയ്ക്കുന്നു. എസ്എഫ്‌ഐക്കാരുടെ പ്രവർത്തികൾ കേരളത്തിന് അപമാനമാണ്. എന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം സിദ്ധാർത്ഥിന് എസ്എഫ്‌ഐക്കാരിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന ക്രൂര പീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് സിദ്ധാർത്ഥിനെ എസ്എഫ്‌ഐക്കാർ മർദ്ദിച്ചിരുന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ച്. ഇ വിടെ വച്ച് വിവസ്ത്രനാക്കിയ ശേഷം ബെൽറ്റ്, കേബിൾ വയർ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. 17 ന് രാവിലെ വരെ മർദ്ദനം തുടർന്നു. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന സാഹചര്യത്തിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post