തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവിതരണം മൂന്നാം ദിനവും അനിശ്ചിതാവസ്ഥയിൽ തുടരുന്നു. ഉദ്യോഗസ്ഥരോട് കൈ മലർത്തുമ്പോഴും ഒന്നാം തീയതി തന്നെ ശമ്പളം വാങ്ങി പോക്കറ്റ് വീർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും മറന്നില്ല. ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചില്ല.
ദിവസങ്ങളായി ഓവർഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്.ഈ പണം എടുത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകിയാൽ ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലാകും. ഇതുകൊണ്ടാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിർത്തിയതെന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ നിർദേശം നൽകി. വിമർശനം ശക്തമായതോടെ തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാൻ എൻ.ഐ.സി. ശ്രമിക്കുന്നുവെന്നുമാണ് വിശദീകരണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം കയ്യിൽ കിട്ടാനുള്ളത്.
Discussion about this post