കൊൽക്കത്ത; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മമത ബാനർജിയെ ഞെട്ടിച്ച് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയ് രാജിവച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പരസ്യമായ അതൃപി പ്രകടിപ്പിച്ചാണ് രാജി. ‘ഞാൻ നിയമസഭാ സ്പീക്കർക്ക് എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിനുള്ള കത്ത് നൽകിയിട്ടുണ്ട്.ഞാനിപ്പോൾ ഒരു സ്വതന്ത്ര പക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഇനി എന്നെ ആവശ്യമില്ലെന്ന് തോന്നി. ഞാൻ നിയമസഭയിൽ വരുന്നത് നിർത്തി. എന്റെ മണ്ഡലവുമായുള്ള ബന്ധം ഞാൻ നിർത്തി. എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഞാൻ ഇതിനകം രാജിവെച്ചിട്ടുണ്ടെന്ന് തപസ് റോയ് കൂട്ടിച്ചേർത്തു.
തൃണമൂൽ നേതാക്കളിലെ അഴിമതിയും സന്ദേശ്ഖാലി വിഷയം കൈകാര്യം ചെയ്ത രീതിയും തന്നെ വേദനിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡി റെയ്ഡിന്റെ സമയത്ത് പാർട്ടി എനിക്കൊപ്പം നിന്നില്ല. ഞങ്ങളെ ആശ്വസിപ്പിക്കാൻ ആരും എന്റെ കുടുംബത്തെ വിളിച്ചില്ല. ആരും എന്നോട് സംസാരിച്ചിട്ടില്ല. പാർട്ടിയിലും പുറത്തുമുള്ള 40-50 പേരെങ്കിലും റെയ്ഡിന് പിന്നിൽ ഒരു പാർട്ടി സഹപ്രവർത്തകനാണെന്ന് എന്നോട് പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെ എന്റെ സ്വന്തം പാർട്ടി ഒഴികെ (ഇഡി റെയ്ഡിന് ശേഷം) എനിക്ക് അനുകൂലമായി സംസാരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളോടും അവരുടെ നേതാക്കളോടും വക്താക്കളോടും ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് തപസ് റോയ് വ്യക്തമാക്കി.












