പ്രഖ്യാപന ദിവസം മുതൽ ചൈനയ്ക്ക് പേടിസ്വപ്‌നമായ സെല ടണൽ ഒടുവിൽ യാഥാർത്ഥ്യമായി. ലോകത്തിലെ എഞ്ചിനീയറിംഗ് വിദഗ്ധരെ അടക്കം വിസ്മയിപ്പിച്ച അരുണാചലിലെ സെല ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിൻ ടണൽ ഇന്ത്യയ്ക്ക് സ്വന്തമായി. ഭൂമിക്കടിയിലൂടെ 13000 അടിയിലധികം ഉയരത്തിലുള്ള പർവ്വവതങ്ങൾക്ക് അടിയിലൂടെ അതി സാഹസികമായി നിർമ്മിച്ച ഈ ഇന്ത്യൻ ടണൽ ലോകത്തേ നിർമ്മാണ ശാസ്തങ്ങളെ എല്ലാം വിസ്മയിപ്പിക്കുകയാണ്.
2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിട്ടത്. ബോർഡർ റോഡ് ഓർഗനൈസേഷനാണ് 825 കോടി രൂപ ചെലവഴിച്ച് തുരങ്കപാത നിർമ്മിച്ചത്. പടിഞ്ഞാറൻ കാമെങ് ജില്ലയിൽ 13,700 അടി ഉയരത്തിൽ തേസ്പൂരിനെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്. രണ്ടോ അതിൽ അധികം തുരങ്കങ്ങൾ ചേർന്നതാണ് സെല ടണൽ. എസ്‌കേപ്പ് ടണൽ കൂടി ചേരുന്നതാണ് ഈ ടണൽ. ആദ്യത്തെ ടണൽ 980 മീറ്റർ നീളമുള്ള ഒറ്റ ട്യൂബ് ടണലും രണ്ടാമത്തെത് 1,555 മീറ്റർ നീളമുള്ള ഇരട്ട ട്യൂബ് ടണലുകളുമാണ്.
ദൂരവും സമയവും കുറയ്ക്കുക എന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്കും ഏറെ പ്രധാന്യമുള്ളതാണ് ഈ ടണൽ. 2022 ഡിസംബർ മാസത്തിൽ ഇന്തോ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ തവാങ്ങിലേക്കുള്ള ഈ പാത 14,000 അടി ഉയരമുള്ള സെല ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ചിലസമയങ്ങളിൽ ഇവിടെ കാലാവസ്ഥ -20 ഡിഗ്രി വരെ പോകാറുണ്ട്. അതായത്, ഡീസൽ പോലും ഉറച്ചുപോകുന്ന കാലാവസ്ഥ. മഞ്ഞുവീഴ്ച ശക്തമായാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും ദുർഘടം പിടിച്ചതാകും. ഇത് പലപ്പോഴും അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികർക്ക് തലവേദനയാകാറുണ്ട്. എന്നാൽ ഇപ്പോൾ, എതു കാലാവസ്ഥയ്ക്കും അനുയോജ്യമായ സേല തുരങ്കം പൂർത്തിയാകുന്നതോടെ, ഇന്ത്യൻ സൈന്യത്തിന് അസമിലെ ഗുവാഹത്തിക്കും തവാങ്ങിനും ഇടയിൽ വർഷം മുഴുവനും ഗതാഗതസാധ്യത ലഭിക്കും. എൽഎസിയിൽ ഫോർവേർഡ് പ്രദേശങ്ങളിലേക്ക് സൈനികരെ വേഗത്തിൽ വിന്യസിക്കാൻ ഈ തുരങ്ക പദ്ധതിയിലൂടെ സാധിക്കും. കൂടാതെ ആയുധങ്ങളും യന്ത്രങ്ങളും എളുപ്പം എത്തിക്കാൻ കഴിയും വിധവുമാണ് ഇതിന്റെ നിർമ്മാണം.
അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ തവാങ്ങിനും ദിരാംഗിനും ഇടയിലുള്ള ദൂരം ഏകദേശം 12 കിലോമീറ്ററോളം കുറയ്ക്കാൻ ഈ തുരങ്കം സഹായിക്കും. അതായത് ഏകദേശം 90 മിനിറ്റ് സമയം ലാഭിക്കാൻ സാധിക്കും. അസമിലെ തേസ്പുരിലേക്കും അരുണാചലിലെ തവാങ്ങിലും സ്ഥിതി ചെയ്യുന്ന നാല് സൈനിക കോർപസ് ആസ്ഥാനങ്ങൾ തമ്മിലുള്ള ദൂരവും ഒരു മണിക്കൂറോളം കുറയും. ബോംഡിലയ്ക്കും തവാങ്ങിനുമിടയിലുള്ള 171 കിലോമീറ്റർ ദൂരം വളരെ എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നുള്ള പ്രത്യേകതയുമുണ്ട്. യാത്രാ ക്ലേശം മാറിയതോടെ അതിർത്തിക്കപ്പുറം ഇരുന്നുള്ള ചൈനയുടെ വെല്ലുവിളിക്ക് തക്കതായ മറുപടി കൊടുക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയും











