ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ സറീനയാണ് കൊല്ലപ്പെട്ടത്. ശേഷാദ്രിപുരം ഏരിയയിലെ ജഗദീഷ് ഹോട്ടലിലാണ് സംഭവം. നാല് ദിവസം മുൻപാണ് ടൂറിസ്റ്റ് വിസയിൽ സറീന ബംഗളൂരുവിൽ എത്തിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഹോട്ടൽമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ മുറിക്ക് പുറത്തുകാണാത്തതിനാൽ ജീവനക്കാർ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ജീവനക്കാരൻ മാസ്റ്റർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഹോട്ടൽ മാനേജർ പോലീസിൽ വിവരം അറിയിച്ചു. ഉടൻ സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ് പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. സറീനയെ കാണാനായി ഹോട്ടലിൽ ആരെങ്കിലും വന്നിരുന്നോ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ് .








