ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഈ മാസം 21 ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് റൗസ് അവന്യൂ കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. അറസ്റ്റിൽ നിന്നും സംരക്ഷണം ലഭിച്ച സാഹചര്യത്തിൽ കെജ്രിവാൾ ഇക്കുറി ചോദ്യം ചെയ്യലിന് ഹാജാരാകാനാണ് സാദ്ധ്യത.
എട്ട് തവണ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് കെജ്രിവാൾ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഇഡിയാണ് റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. ഇഡിയുടെ ഹർജിയിൽ അദ്ദേഹത്തോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം ഇന്നലെ അദ്ദേഹം നേരിട്ട് ഹാജരായി. തുടർച്ചയായി ഇഡി നോട്ടീസ് അയക്കുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും, അറസ്റ്റ് ചെയ്ത് തന്റെ പ്രതിച്ഛായ തകർക്കുകയാണ് ഇഡിയുടെ ശ്രമമെന്നും കെജ്രിവാൾ കോടതിയോട് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയത്. ഇതിന് പുറമേ കെജ്രിവാളിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി ഇഡിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
Discussion about this post