മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ റോഡ് ഷോയിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന കഥ അടിസ്ഥാന രഹിതമെന്ന് മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി ഡോ. അബ്ദുൾ സലാം. താൻ പോയത് പ്രധാനമന്ത്രിയെ നേരിട്ട് കാണാനും മലപ്പുറത്തേക്ക് ക്ഷണിക്കാനുമാണ്. മോദി വന്നാൽ മലപ്പുറവും മാറും. റോഡ് ഷോയിൽ പങ്കെടുക്കാൻ ആരും ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് പേർക്ക് മാത്രമാണ് വാഹനത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നത്. വാഹനത്തിനടുത്ത് നിന്നപ്പോൾ അതിൽ കയറാൻ ആണെന്ന് ചിലപ്പോൾ തോന്നിക്കാണും. സ്‌നേഹം തോന്നി പ്രധാനമന്ത്രി വിളിച്ചാലും കയറാൻ വാഹനത്തിൽ സ്ഥലമുണ്ടായിരുന്നില്ലെന്നും അബ്ദുൾ സലാം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പ്രധാനമന്ത്രിയോടൊപ്പം വാഹനത്തിൽ കയറാൻ നാലിൽ കൂടുതൽ പേർക്ക് എസ്പിജിയുടെ അനുമതിയുണ്ടായിരുന്നില്ല. സംസ്ഥാന അദ്ധ്യക്ഷൻ കയറണമെന്നത് നിർബന്ധമായിരുന്നു. പാലക്കാട് സ്ഥാനാർത്ഥിയായത് കൊണ്ടാണ് സി കൃഷ്ണകുാറിന് അനുമതി നൽകിയത്. റോഡ് ഷോയിൽ സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനായാണ് പൊന്നാനി സ്ഥാനാർത്ഥി മോദിയോടെപ്പം റോഡ് ഷോയിൽ പങ്കെടുത്തതെന്നും ബിജെപി വ്യക്തമാക്കി.












