2014-ൽഅധികാരത്തിലേറുമ്പോൾ ഭാരതത്തെ ഒരു വികസിത സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.ഇത് ഭാരതത്തിന്റെ മുൻകാല അനുഭവങ്ങൾ പോലെ വെറും വാഗ്ദാനo മാത്രമായിരുന്നില്ലയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.പാശ്ചാത്യ സാമ്പത്തിക മാതൃകയ്ക്ക് അപ്രമാദിത്വമുണ്ടായിരുന്ന ലോക സമ്പദ് വ്യവസ്ഥയുടെ ഒഴുക്കിനെതിരെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി ചേർന്ന് നീന്തുകയായിരുന്നു സ്വാതന്ത്ര്യാനന്തര ഭാരതം. സ്വകാര്യ മേഖലയേക്കാൾ പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന സോഷ്യലിസ്റ്റ് മാതൃകയിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കാണ് ആദ്യ പ്രധാനമന്ത്രി നെഹ്‌റു രൂപം നൽകിയത്. ഇതുകൊണ്ട് ഭാരതം ഒന്നും തന്നെ നേടിയില്ല. സോവിയറ്റ് യൂണിയൻ തകരുകയും ഭാരതം സാമ്പത്തിക പ്രതിസന്ധിയിലാവുകയും നെഹ്രുവിയൻ നയം 1991-ൽ നരസിംഹ റാവൂ സർക്കാർ തിരുത്തുകയും ചെയ്തു.രാജ്യത്തിൻറെ സാമ്പത്തിക സമീപനം 1991-ൽഭാരതം മാറ്റിയെങ്കിലും അതിനോടനുബന്ധിച്ചുള്ള പല സ്ഥാപനങ്ങൾ പിന്നീടുള്ള കാലവും നിലനിന്നു. ഇതിനായി ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടാണ് നരേന്ദ്രമോദി തന്റെ സാമ്പത്തിക നയം നടപ്പിലാക്കിതുടങ്ങിയത്. 2015-ൽനീതി ആയോഗിന്റെ സ്ഥാപനവും സോവിയറ്റ് മാതൃകയിലുള്ള ആസൂത്രണ കമ്മീഷൻ പിരിച്ചു വിട്ടതും ഇതിന്റെ ഭാഗമായിരുന്നു.ഒരു ജനാധിപത്യ സംവിധാനത്തിന് ചേരുന്നതായിരുന്നില്ല കാലഹരണപ്പെട്ട ആസൂത്രണ കമ്മീഷൻ.
പ്രധാനമന്ത്രി കൈകൊണ്ട ധീരമായ മറ്റൊരു സാമ്പത്തിക നടപടി നോട്ട് നിരോധനമായിരുന്നു. രാജ്യത്തെ കള്ളനോട്ടുകളും കള്ളപ്പണവും അതുമായി ബന്ധമുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാതാക്കുന്നതിനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 2016 നവംബറിൽ ഇത് പ്രഖ്യാപിച്ചത്. ഹ്രസ്വകാല പ്രതിസന്ധികളെ മാറ്റി നിർത്തിയാൽ ദീർഘകാലത്തിൽ ക്രിയാത്മകഫലങ്ങളുണ്ടാക്കുവാനുള്ള പാത തുറക്കലായിരുന്നു അത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തെ പ്രത്യക്ഷ നികുതി പിരിക്കൽ കാര്യക്ഷമമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2013-14 സാമ്പത്തിക വർഷത്തിൽ വ്യക്തിഗത ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചവരുടെ എണ്ണം 3.8 കോടിയായിരുന്നു. 2017-18-ൽ ഇത് 6.86 കോടിയായുയർന്നു. ആദായ നികുതി പിരിവ് 2013-14-ലെ 6.38 ലക്ഷം കോടി രൂപയിൽ നിന്ന് 2017-18 ലെ കണക്ക് 10.02 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
നോട്ട് നിരോധനത്തിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ, 2016-17 വർഷത്തേക്കാൾ 1.52 ലക്ഷം കോടി രൂപഅധികമാണ് 2017-2018 കാലഘട്ടത്തിൽ പിരിച്ചത്. നോട്ട് നിരോധനത്തിന് ശേഷം പുതിയ റിട്ടേണുകൾ സമർപ്പിച്ചവരുടെയെണ്ണം 2017, 2018 വർഷത്തിൽ യഥാക്രമം 85.51 ലക്ഷവും 1.07കോടിയായാണ് വർദ്ധിച്ചത്. നോട്ട് നിരോധനത്തിന്റെ ഫലമായി ഗ്രാമങ്ങളിൽ പോലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ സുഗമമാക്കിക്കൊണ്ട് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിച്ചു. സർക്കാർ രാജ്യ സഭയിൽ നൽകിയ കണക്ക് പ്രകാരം 2017-18 സാമ്പത്തിക വർഷത്തിൽ 1459.02 കോടിയായിരുന്ന ഡിജിറ്റൽ ട്രാന്സാക്ഷന്സ് 2020-21 സാമ്പത്തിക വർഷത്തിൽ 4371.8 കോടിയായി വർദ്ധിച്ചു.2022 വർഷത്തിൽ 89.5 ദശലക്ഷം ഇടപാടുകളുമായി ലോകത്ത് ഏറ്റവും കൂടുതൽ ഡിജിറ്റൽ പേയ്‌മെൻ്റുകകൾ നടത്തിയ രാജ്യം ഭാരതമാണ്. 29.2 ദശലക്ഷം ഇടപാടുകകൾ മാത്രമുള്ള ബ്രസീൽ രണ്ടാംസ്ഥാനത്തും 17.6 ദശലക്ഷം ഇടപാടുകളുമായി ചൈന മൂന്നാമതുമാണ്.
നാഷണൽ ഇൻഫോമാറ്റിക്‌സ് സെൻ്റർ നൽകുന്ന വിവരങ്ങൾ അനുസരിച്ചു നോട്ട് അസാധുവാക്കലിന് മുമ്പ് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻ്റുകൾ എല്ലാ ഇടപാടുകളുടെയും ഏകദേശം 10% മാത്രമായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ അത് 20% ആയി വർദ്ധിച്ചു. 2016 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.4% ആയിരുന്ന ഡിജിറ്റൽ ഇടപാടുകൾ 2023 സാമ്പത്തിക വർഷത്തിൽ 76.1% ആയി ഉയർന്നു.ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെയും ഇൻ്റർനെറ്റ്, സ്‌മാർട്ട്‌ഫോൺ, ഇ-കൊമേഴ്‌സ് തുടങ്ങിയവയുടെ വർദ്ധനവിന് സർക്കാർ നൽകുന്ന പിന്തുണയിലൂടെയും രാജ്യത്ത് ഡിജിറ്റൽ വിപ്ലവത്തിന് അടിസ്ഥാനം പകർന്നു. രാജ്യത്തെ ഓൺലൈൻ ഉപഭോക്താക്കളുടെ എണ്ണം 2025 ഓടെ 220 ദശലക്ഷത്തിലെത്തുമെന്നും ഇതിന്റെ ഭാഗമായി ഇ-കൊമേഴ്‌സ് വിപണി 200 ബില്യൺ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.ഇക്കാലയളവിൽ കോർപ്പറേറ്റ് നികുതിയിൽ ഇളവ് വരുത്തി നിക്ഷേപങ്ങളെ ആകർഷിക്കുവാൻ സാധിച്ചു.റോഡ് റെയിൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.
2017 മുതൽ നിലവിൽ വന്ന ചരക്ക് സേവന നികുതിയായിരുന്നു സാമ്പത്തിക രംഗത്തെ നിർണായക പ്രഖ്യാപനം. ജി.എസ്ടിയുടെ വരവോടെ പരോക്ഷനികുതിദായകരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു.ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2013-14 സാമ്പത്തിക വർഷത്തിലെ പരോക്ഷ നികുതി വരുമാനം 5,00,318 കോടി രൂപയായിരുന്നു. 2012-13 സാമ്പത്തിക വർഷത്തിലെ 4,77,244 കോടി രൂപയിൽ നിന്നും 4.4 ശതമാനം വളർച്ചയാണ് തൊട്ടടുത്ത വർഷo രേഖപ്പെടുത്തിയത്. എന്നാൽ 2017 മുതൽ തുടർച്ചയായി പരോക്ഷ നികുതി വരുമാനം വർദ്ധിക്കുവാൻ തുടങ്ങി. ജി.എസ്.ടി യിലൂടെ 2023 ഏപ്രിലിൽ മാത്രം സമാഹരിച്ചത് 1.73ലക്ഷം കോടി രൂപയാണ്. 2022-23-ലെ മൊത്തം വരുമാനം ₹18.10 ലക്ഷം കോടിരൂപയായിരുന്നു.ഭാരത സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള മേക്ക് ഇൻ ഇന്ത്യ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ച പെർഫോമൻസ്-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും തന്ത്രപരമായ വളർച്ചാ മേഖലകളിൽ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വിതരണ ശൃംഖല രൂപീകരിക്കുകയും വ്യവസായങ്ങളെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുകയും കയറ്റുമതി സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.
ലോകത്തെ പ്രധാന സാമ്പത്തിക സ്ഥാപനമായ മോർഗൻ സ്റ്റാൻലി 2023 മേയിൽ പുറത്തു വിട്ട പഠനം പ്രകാരം വലിയ സംഭാവനയാണ് പത്ത് വർഷത്തെ മോദി ഭരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സമ്മാനിച്ചത്. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് ജാം (JAM) ലിങ്കേജ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേരിട്ട് കൈമാറുന്നു. 2014-ൽ ഇങ്ങനെ നൽകിയിരുന്ന പണം 5 ബില്യൺ രൂപയായിരുന്നത് 2023-ൽ 250 ബില്യൺ രൂപയായി ഉയർന്നു. ഇക്കാലഘട്ടത്തിൽ 50 പദ്ധതികൾ ഉണ്ടായിരുന്നത് 400 പദ്ധതികളായി വർദ്ധിച്ചു. ഇവയുടെ മൊത്തത്തിലുള്ള മൂല്യം 2014-ലെ പൂജ്യത്തിൽ നിന്നും ഇന്ന് 4000 ബില്യൺ രൂപയായി കൂടി.ഇൻസോൾവൻസി ആൻഡ് പാപ്പരത്വ നിയമം നിക്ഷേപകരിലും വാങ്ങുന്നവരിലും ആത്മവിശ്വാസം ജനിപ്പിച്ചു. 2015 സാമ്പത്തിക വർഷം കോർപ്പറേറ്റ് കടം ജി.ഡി. പി യുടെ 62% ആയിരുന്നത്2023-ൽ 50% ആയി കുറഞ്ഞു.
പണപ്പെരുപ്പത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഉപഭോക്തൃ വില സൂചിക 2009-14 വർഷത്തിൽ 8 മുതൽ 12% വരെ ആയിരുന്നു. 2015-23 കാലഘട്ടത്തിൽ ഇത് 6-7% ആയി കുറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം 2005-ൽ 10 ബില്യൺ യു.എസ് ഡോളറിൽ നിന്നും 2023-ൽ 400 ബില്യൺ യു.എസ് ഡോളറായി വർദ്ധിച്ചു. ആഗോള സേവന കയറ്റുമതിയിൽ 2013 ഡിസംബറിൽ 1.6% ആയിരുന്ന ഭാരതത്തിന്റെ പങ്ക് 2022- ഡിസംബറിൽ 4.9% ആയും ചരക്ക് കയറ്റുമതിയിൽ 2013 ഡിസംബറിൽ 1.65% ആയിരുന്നത് 2022 ഡിസംബറിൽ 1.8% ആയും വർദ്ധിച്ചു. 2012-13സാമ്പത്തിക വർഷത്തിൽ 74 ബില്യൺ യുഎസ് ഡോളറിന്റെമൂല്യമുണ്ടായിരുന്ന രാജ്യത്തെ ഉൽപ്പാദനം2022 സാമ്പത്തിക വർഷത്തിൽ 447 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു. ഇത് 2032-33 സാമ്പത്തിക വർഷത്തിൽ 2001 ബില്യൺ യു.എസ് ഡോളറായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. 2022 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 28% ആയ നിക്ഷേപം 2033 സാമ്പത്തിക വർഷത്തിൽ 33% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഭാരതത്തിന്റെ പ്രതിശീർഷ വരുമാനം 2023-ലെ 2,200 യുഎസ് ഡോളറിൽ നിന്നും 2032 സാമ്പത്തിക വർഷത്തിൽ 5,200 യുഎസ് ഡോളറായി വർദ്ധിക്കും. ഇത് ഉപഭോഗ കമ്പോളത്തിൽ വലിയ സ്വാധീനം ചെലുത്തും.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിൻ്റെ കണക്കനുസരിച്ച്, ലോക സമ്പദ്‌വ്യവസ്ഥ 2024-ൽ 2.5 ശതമാനo വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകബാങ്കിൻ്റെ കണക്കനുസരിച്ച് 2024-ൽ ആഗോള സാമ്പത്തിക വളർച്ച 2.4 ശതമാനമായിരിക്കുമെന്നാണ് പ്രവചനം.വർദ്ധിച്ചുവരുന്ന ഡിമാൻഡ്, മിതമായ പണപ്പെരുപ്പം, സ്ഥിരമായ പലിശ നിരക്ക്, ശക്തമായ വിദേശനാണ്യ ശേഖരം എന്നിവയുടെ പശ്ചാത്തലത്തിൽ 2023-ൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറി.അങ്ങനെ 2023-ൽ ആഗോള സാമ്പത്തിക ഞെരുക്കത്തെ ഭാരതം ശക്തമായി നേരിട്ടു. വികസിത രാജ്യങ്ങൾക്കിടയിലുണ്ടായ വളർച്ചക്കുറവും ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ പോലും 2023 മാർച്ച് പാദത്തിൽ ഭാരതത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 6.1 ശതമാനവും ജൂൺ പാദത്തിൽ വളർച്ച 7.8 ശതമാനവും സെപ്റ്റംബർ പാദത്തിൽ 7.6 ശതമാനമായിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 2024-ൽ ഭാരതത്തിന്റെ വളർച്ച 6.1 ശതമാനമായിരിക്കും. ഇതേ സമയത്ത് ചൈനയുടെ 4.7 ശതമാനമായിരിക്കും.
ചുവപ്പുനാട ഇല്ലാതാക്കിയും, നിക്ഷേപങ്ങൾക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിച്ചും, ഡിജിറ്റൽ വിപ്ലവത്തിലൂടെയും പ്രധാനമന്ത്രിക്ക് കീഴിൽ ഭാരതത്തിനുണ്ടായ മാറ്റങ്ങളുടെ ഫലമായാണ് ഇന്ന് കാണുന്ന സാമ്പത്തിക വളർച്ച. 2013 -2014 സാമ്പത്തിക വർഷത്തിൽ 1.9 ട്രില്യൺ സമ്പദ് വ്യവസ്ഥയുമായി പത്താം സ്ഥാനത്തായിരുന്ന ഭാരതo നിലവിൽ 3.7 ട്രില്യൺ ഡോളറിന്റേതായി 2023-ൽ ബ്രിട്ടനെ മറികടന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി.കേന്ദ്ര ധനകാര്യ മന്ത്രാലയo 2024 ജനുവരിയിൽ പുറത്ത് വിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം ഭാരത സമ്പദ് വ്യവസ്ഥ 2030-ഓടെ 7.3 ട്രില്യൺ ഡോളറിന്റേതായിരിക്കുമെന്ന് വിലയിരുത്തുന്നു. കൂടാതെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയും 2026-27 സാമ്പത്തിക വർഷത്തിൽ ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇക്കാലയളവിൽ ഭാരതം ഏഴ് ശതമാനം വളർച്ച നിരക്ക് നിലനിർത്തും.
എച്ച്.എസ് മാർക്കിറ്റ് എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ കണക്ക് പ്രകാരം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ 2030-ഓടെ 8.4 ട്രില്യൺ ഡോളറിലെത്തി ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രവചിക്കുന്നു. ഏണസ്റ്റ് &യംഗ് ന്റെ പ്രവചന പ്രകാരം ഭാരതത്തിന്റെ സമ്പത്ത് വ്യവസ്ഥ 2047 ഓടെ 26 ട്രില്യൺ ഡോളറിന്റെതായി മാറുമെന്ന് പ്രവചിക്കുന്നു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തു കൊണ്ട് ഒരു ഉൽപ്പാദന-സാങ്കേതിക കേന്ദ്രമായി ഭാരതം മാറുമെന്നാണ് ലോകത്തെ ഭൂരിഭാഗം സാമ്പത്തിക വിദദ്ധരും സ്ഥാപനങ്ങളും പ്രവചിക്കുന്നത്.ഇവയ്‌ക്കെല്ലാം അടിത്തറ പാകിയത് കഴിഞ്ഞ ഒരു ദശാബ്ദത്തിലെ മോദി ഭരണമാണ്.ഇവ ഏതെങ്കിലും ഒരു നയത്തിൻേറയോ പദ്ധതിയുടെയോ മാത്രം ഫലമല്ല. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി കഴിഞ്ഞ ഒരു ദശാബ്ദം നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെയും അതിലെ ജനകീയ പങ്കാളിത്തത്തിൻെറയും അകെ തുകയാണ്.
(ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
Discussion about this post