തിരുവനന്തപുരം: ഇടത് മുന്നണിയെ വെട്ടിലാക്കി സിപിഎം നേതാക്കളുടെ കുടുംബ സംരംഭങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്‌സാലോജിക്കും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യയുടെയും മകന്റെയും വൈദേകം റിസോർട്ടും ഭാര്യമാരുടെ പെൻഷൻ തുക കൊണ്ടു പടുത്തുയർത്തിയതാണെന്നാണ് ഇരു നേതാക്കളുടെയും വാദം. എന്നാൽ, കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇടതിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
സിപിഎം നേതാക്കളുടെയും ഉറ്റവരുടെയും സ്വത്തുവിവരങ്ങളെ കുറിച്ച് പാർട്ടിയെ അറിയിക്കണമെന്നാണ് പാർട്ടി മാർഗരേഖ. എന്നാൽ, ഇരു സംരംഭങ്ങളെയും കുറിച്ച് പിണറായിയോ ജയരാജനോ പാർട്ടിക്ക് വിവരങ്ങൾ നൽകിയതായി അറിവില്ല. എകെജി സെന്റർ മേൽവിലാസമാക്കി മുഖ്യമന്ത്രിയുടെ മകൾ വീണ ബംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തത് എങ്ങനെയെന്ന ചോദ്യത്തിനും നേതാക്കൾക്ക് മറുപടിയില്ല.
അതേസമയം, എക്‌സാലോജിക് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് എസ്എഫ്‌ഐഒ വീണ വിജയന് നോട്ടീസ് നൽകിയിരുന്നു. നിർദേശം പാലിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കമ്പനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് കോടതി നിലപാടെടുത്തതോടെയായിരുന്നു എസ്എഫ്‌ഐഒ തുടർനടപടികളിലേക്ക് കടന്നത്.
Discussion about this post