ഷിംല: പുതുതായി പാർട്ടിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കി ബിജെപി. ഹിമാചൽപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇവരെ സ്ഥാനാർത്ഥികളാക്കി ബിജെപി പട്ടിക പുറപ്പെടുവിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ആറ് മുൻ എംഎൽഎമാരാണ് മത്സരിക്കുന്നത്.
ഈ നേതാക്കൾ കോൺഗ്രസ് വിട്ടതിനെ തുടർന്ന് ഒഴിവുവന്ന ആറ് മണ്ഡലങ്ങളിലേക്കാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എംഎൽഎമാരായ സുധീർ ശർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദച്ച് ലക്ഷൺപാൽ, ചേതന്യ ശർമ്മ, ദേവേന്ദർ കുമാർ ഭുട്ടോ എന്നിവരാണ് കോൺഗ്രസ് വിട്ടത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത ഇവരെ അയോഗ്യരാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.
സുധീർ ശർമ്മ ധർമ്മശായിൽ മത്സരിക്കും. ലഹൗലിൽ നിന്നും രവി താക്കൂറും, സുജൻപൂരിൽ നിന്നും രജീന്ദർ റാണയും ജനവിധി തേടും. ബർസാറിൽ നിന്നും ഇന്ദർദത്ത് മത്സരിക്കും. ഗാഗ്രെറ്റിലാണ് ചൈതന്യ ശർമ്മ മത്സരിക്കുക. കുട്‌ലെഹാറിൽ നിന്നും രവീന്ദർ കുമാറും മത്സരിക്കും.
ഹിമാചൽ പ്രദേശിന് പുറമേ ഗുജറാത്ത്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയും നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.












