കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ വേദിയിൽ നിന്ന് മാറ്റി. കോഴിക്കോട് ലോക്‌സഭയിലെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെയാണ് സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയത്. അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ.
കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വീഡിയോഗ്രഫറെ സ്ഥാനാർഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്.
വേദിയിലുണ്ടായിരുന്ന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീൻറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു.
തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടന്നെന്ന സംശയത്തെ തുടർന്നാണു വിഡിയോഗ്രഫറെ കൂട്ടിക്കൊണ്ടുപോയതെന്നും ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നുമാണു സൂചന
Discussion about this post