തിരുവനന്തപുരം: കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേരളത്തിന്റെ ഹർജി സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ് ഐസക്കാണ് എന്ന് അദ്ദേഹം ആരോപിച്ചു. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണം. കേസിൽ കേരളത്തിന് ഒരു നേട്ടവും ഇല്ല. ഇനി കടമെടുക്കാൻ അനുവദിച്ചാൽ എന്താകും സംസ്ഥാനത്തിന്റെ സ്ഥിതി എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേന്ദ്ര സർക്കാരിൽ നിന്ന് 56,700 കോടി രൂപ കിട്ടാനുണ്ട് എന്നാണ് സംസ്ഥാനസർക്കാർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്. ഈ പണം ലഭിക്കാനാണ് സുപ്രീം കോടതിയിൽ പിണറായി സർക്കാർ ഹർജി നൽകിയത്. എന്നാൽ കോടതിയിൽ ഇതിനെപറ്റി ഒരു വാദവും നടത്തിയില്ല. കടമെടുക്കാനുള്ള പരിധി മാറ്റണം. സംസ്ഥാനത്തിന് അവകാശം കൊടുക്കണം എന്നുമാത്രമാണ് സുപ്രീം കോടതിയിൽ പിണറായി സർക്കാർ ഉന്നയിച്ചത്. 54,700 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉണ്ട് എന്ന പച്ചക്കള്ളം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കേരളം പോയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ടയുടെ മുഖം മാറ്റാൻ ഒരുങ്ങുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. എന്നാൽ കേരളത്തിന്റെ മുഖം മാറ്റിയ ആളാണ് അദ്ദേഹം. സംസ്ഥാനത്തെ ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ മുഖ്യ ഉത്തരവാദി അന്നത്തെ ധനകാര്യമന്ത്രിയാണ് എന്ന് സതീശൻ ചൂണ്ടിക്കാട്ടി. അതിൽ നിന്ന് കരകയറാൻ രണ്ടാം ഇടതുമുന്നണി സഭ ഒന്നും നടപ്പാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമുഹ്യസുരക്ഷ പെൻഷൻ ,ക്ഷേമ പെൻഷൻ നൽകാൻ കഴിയുന്നില്ല, ആശുപത്രികളിൽ മരുന്നുകളില്ല, മവോലി സ്‌റ്റോറുകളിൽ സാധനങ്ങളില്ല, കെഎസ്ആർടിസി പൂട്ടാൻപോവുന്നു, ഇതെല്ലാം സംസ്ഥനസർക്കാരിന്റെ ഭരണം കൊണ്ടുള്ള നേട്ടങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മൗനം പാലിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Discussion about this post