തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാട്ടി ഇഡിയ്ക്ക് അദ്ദേഹം മറുപടി നൽകി. കള്ളപ്പണകേസിൽ ഇന്ന് രാവിലെ ഹാജരാകാൻ ആയിരുന്നു അദ്ദേഹത്തിന് നൽകിയിരുന്ന നിർദ്ദേശം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറിയത്. തിരക്കുകൾ കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് വർഗ്ഗീസിന് ഇഡി നോട്ടീസ് നൽകും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ ഇഡി വർഗ്ഗീസിന്റെ മൊഴിയെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ടാംഘട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. എംഎം വർഗീസിന് പുറമേ പികെ ബിജു, ഷാജൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇരുവരോടും നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നാലെ അന്വേഷണത്തിനായി സിപിഎം സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങളായിരുന്നു ഇരുവരും.
Discussion about this post