പാലക്കാട്: ബൈക്കിൽ കടത്താൻ ശ്രമിച്ച പണവുമായി മലപ്പുറം സ്വദേശി പിടിയിൽ. പരിയാപുരം മേലേതിൽ വീട്ടിൽ അബ്ദുൾ സലാം ആണ് പിടിയിലായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. 7.49 ലക്ഷം രൂപയാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു.
അനധികൃതമായി ബൈക്കിൽ പണം കടത്തുന്നുതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം മുരുക്കും പൊറ്റയിലാണ് പണം പിടികൂടിയത്. മലപ്പുറത്ത് നിന്നാണ് ഇയാൾ പണം കൊണ്ടുവന്നത്. ബൈക്കിന്റെ ടാങ്കിൽ നിർമ്മിച്ച പ്രത്യേക അറയിലും, ശരീരത്തിലുമായിട്ടായിരുന്നു പണം ഒറ്റപ്പാലത്തേക്ക് കടത്തി കൊണ്ടുവന്നത്. പ്രതി ഓടിച്ചു വന്ന ബൈക്കും , പണവും പോലീസ് പിടിച്ചെടുത്തു. ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് അനധികൃതമായി പണം കടത്തുന്നത് തടയാൻ കർശന പരിശോധനയാണ് പാലക്കാട് ജില്ലയിൽ പോലീസ് നടത്തി വരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് കജട , എ.എസ്.പി രാജേഷ് കുമാർ കജട , ഷൊർണൂർ ഡി.വൈ.എസ്.പി ഹരിദാസ്, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം ഒറ്റപ്പാലം ഇൻസ്‌പെക്ടർ ഫർഷാദ് ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജൻ, ഹർഷാദ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം പോലീസും സബ്ബ്ഇൻസ്‌പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തി അനധികൃതമായി കടത്തിയ പണം പിടികൂടിയത്.
Discussion about this post